കൊല്ലം: കൊല്ലം കൊട്ടാരക്കരയ്ക്കടുത്ത് വെളിയത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐയ്ക്ക് നേരെ നാലംഗ സംഘത്തിൻറെ ആക്രമണം. അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അക്രമികൾ യാത്ര ചെയ്തിരുന്ന കാറിൽ നിന്ന് നാല് കുപ്പി വാറ്റ് ചാരായവും കണ്ടെത്തി.
വെളിയം കവലയിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൂയപ്പളളി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ സന്തോഷ് കുമാറിനാണ് മർദനമേറ്റത്. ജംങ്ഷനിലെ എടിഎം കൗണ്ടറിൽ പണമെടുക്കാനെത്തിയ നാലംഗ സംഘമാണ് സന്തോഷ് കുമാറിനെ മർദിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ പരിശോധിച്ച സന്തോഷ്കുമാർ കാറിൽ നിന്ന് നാല് കുപ്പി ചാരായം കണ്ടെടുത്തു. ഇതോടെ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ തടയുന്നതിനടയിലാണ് സന്തോഷ് കുമാറിന് മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഹോം ഗാർഡ് പ്രദീപിനും അക്രമത്തിൽ പരുക്കേറ്റു.
കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തത്. വെളിയം സ്വദേശികളായ ബിനു, മോനിഷ്, മനുകുമാർ എന്നിവരാണ് അറസ്റ്റിലായി. സംഘത്തിലുണ്ടായിരുന്ന നാലാമൻ സുമേഷ് ഓടി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക