സി.പി.ഐ.എം. നേതാവ് തനിയ്ക്കെതിരെ വധഭീഷണി മുഴക്കിയതായി രമ്യ ഹരിദാസ് എം.പി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആലത്തൂരില്‍ കയറിയാല്‍ കാൽ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് രമ്യ ഹരിദാസ് വെളിപ്പെടുത്തിയത്. ആരോപണ വിധേയനായ വ്യക്തിയോട് രമ്യ സംസരാക്കുന്ന ഒരു വീഡിയോയും അവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. സംഭവത്തിൽ രമ്യ ഹരിദാസിന് പിന്തുണയുമായി മുന്നോട്ട് വന്നിരിയ്ക്കുകയാണ് കെ കെ രമ എം.എൽ.എ. സി.പി.എം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്നും രമ്യക്കുണ്ടായ അനുഭവത്തിൽ പ്രതിഷേധിക്കുന്നതായും കെ.കെ രമ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് രമയുടെ പ്രതികരണം.
കെ കെ രമ എം.എൽ.എയുടെ ഫേസ്ബുക്ക് കുറിപ്പ്;
ആലത്തൂർ മണ്ഡലത്തിലെ എം.പി.യായ രമ്യ ഹരിദാസിനു നേരെ സി.പി.എം നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം.
ഒരു പാർലമെന്റംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.
രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക