കോവിഡിനെതിരെ പോരാടിയ അശോകന്റെയും മകൾ വിജിയുടെയും മരണത്തിന് പിന്നാലെ ഭാര്യ ലില്ലിയെയും മരണം കവർന്നു.
കോവിഡിനെ തുടർന്നു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളി വലിയവിള പണിയിൽ നല്ലിയൂർക്കോണത്ത് ടി.അശോകന്റെ(57)ഭാര്യ ലില്ലിക്കുട്ടി(50)യാണ് ഇന്നലെ രാവിലെ മരിച്ചത്.
അശോകൻ കഴിഞ്ഞ മാസം 30 ന് മരിച്ചു. മകൾ വിജി(28) 12 നും.ആശുപത്രിയിലെത്തിയ ശേഷം മൂവരും പരസ്പരം കണ്ടിട്ടില്ല. വിജിയുടെ മകൾ 18 ദിവസം മാത്രമായ അനയ ഇപ്പോൾ പിതാവ് അഭിഷേകിന്റെ സംരക്ഷണയിലാണ്.
കോവിഡ് ഗുരുതരമായതോടെ പ്രസവാനന്തരം വിജിയെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ലില്ലിക്കുട്ടി ന്യൂമോണിയ ബാധിച്ചതിനാൽ വെന്റിലേറ്ററിലായിരുന്നു. വലിയവിള ജങ്ഷനിലെ പൂവിൽപ്പനക്കാരിയായിരുന്നു.
അഭിഷേകിന്റെ അമ്മ ജലജയ്ക്കും, വിജിയുടെ 18 ദിവസം പ്രായമുള്ള പെൺകുഞ്ഞിനും കോവിഡ് ബാധിച്ചതിനെ തുടർന്ന് എസ്യുടി ആശുപത്രിയിലായിരുന്നു. ഇവരെ ഒരാഴ്ച മുൻപ് ബാലരാമപുരം കട്ടച്ചൽക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലേക്കു മാറ്റി, ഹോം ക്വാറന്റീനിലാണ്.
ലില്ലിക്കുട്ടിയുടെ സഹോദരനും കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. കോവിഡ് ബാധിതരായ ഒട്ടേറെ പേരെ സ്വന്തം ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച് രക്ഷിച്ച അശോകൻ ഒടുവിൽ കോവിഡിനു കീഴടങ്ങിയത് നാട്ടുകാരെയെല്ലാം ദുഖത്തിലാഴ്ത്തിയിരുന്നു.
പിന്നാലെ മകളും ഭാര്യയും അതേ വഴിയിലൂടെ യാത്രയായി. അച്ഛനും അമ്മയും സഹോദരിയും വിട പറഞ്ഞതോടെ അശോകന്റെ മകൻ വിപിൻ അനാഥനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക