കൊവിഡ് തകർത്ത നേപ്പാളിൽ വെല്ലുവിളി ഉയർത്തി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് തൊഴിലാളികളുമടക്കം 11 പേര് മരിച്ചു. 25 ഓളം പേരെ കാണാതായി. കാഠ്മണ്ഡുവിന്റെ വടക്ക് കിഴക്കന്‍ പ്രദേശമായ സിന്ധുപാൽചൗക്ക് ജില്ലയിലെ മേലംചി പട്ടണത്തിന് സമീപമാണ് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേരെ വീടുകളിൽ നിന്ന് രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണാധികാരികൾ പറഞ്ഞു.
2015 ലെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായ സിന്ധുപാൽചോക്ക് പ്രദേശം. മേലംചി പട്ടണത്തില്‍ മാത്രം 200 ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നു. കുടിവെള്ള പദ്ധതി നിര്‍മ്മാണത്തിനായെത്തിയ ചൈനീസ് തൊഴിലാളികളാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. പർവതനിരയായ സിന്ധുപാൽചൗക്കിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 25 ഓളം കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പെയ്ത കനത്ത മഴയിൽ നേപ്പാളിലെ റോഡുകൾ മിക്കതും തകർന്നു, പാലങ്ങൾ ഒഴുകിപ്പോയതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മത്സ്യ ഫാമുകളും കന്നുകാലികളും ഒഴുകിപ്പോയി. കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വന്ന പ്രകൃതിദുരന്തങ്ങള്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക