പത്തനംതിട്ട; സമ്പത്തിനു വേണ്ടി മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന മക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇത്തരത്തിലൊരു സംഭവമാണ് പത്തനംതിട്ടയില്‍ നടന്നിരിക്കുന്നത്.
സ്വത്ത് തർക്കത്തിന്റെ പേരിൽ 75 കാരനായ അച്ഛനെ നഗ്നനാക്കി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിലായി. വലഞ്ചുഴി തോണ്ടമണ്ണിൽ റഷീദാണ് ക്രൂര മർദനത്തിന് ഇരയായത്. സംഭവത്തിൽ മകൻ ഷാനവാസ്, ഭാര്യ ഷീബ എന്നിവരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
മർദിക്കാൻ ഇവർക്കൊപ്പമുണ്ടായിരുന്ന ഷീബയുടെ ബന്ധു ഒളിവിലാണ്. അയൽവാസികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ക്രൂരത പുറത്തുവരുന്നത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ തുടങ്ങിയ മർദനം അരമണിക്കൂറോളം നീണ്ടുനിന്നു. വീടിന്റെ പുറത്തിട്ട് മൂവരും ചേർന്ന് കമ്പ് ഉപയോഗിച്ച് റഷീദിനെ അടിച്ചുവീഴ്ത്തി. ഷീബയാണ് പിടിച്ചുകൊടുക്കുന്നത്. വീണിടത്തുനിന്ന് ഉടുതുണിയില്ലാതെ എഴുന്നേൽക്കുന്ന റഷീദിനെ വീണ്ടും അടിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇദ്ദേഹം ഉറക്കെ നിലവിളിക്കുന്നുമുണ്ട്.
നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് എത്തിയ പോലീസാണ് റഷീദിനെ രക്ഷിച്ചത്. സ്വത്ത് തർക്കമാണ് കാരണമെന്നറിയുന്നു.
റഷീദിന്റെ അമ്മയുടെ പേരിലുണ്ടായിരുന്ന വസ്തുവും വീടും ഇദ്ദേഹത്തിന് അവകാശമില്ലാത്തവിധത്തിൽ മകനും മരുമകളും കൈക്കലാക്കിയതിനെ ചൊല്ലി ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക