ന്യൂഡൽഹി: കോവിഡ് വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ഡെൽറ്റ പ്ലസ് കേസുകളിൽ 22 ൽ 16 എണ്ണവും ഈ സംസ്ഥനങ്ങളിൽ നിന്നായതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
ഡെൽറ്റ പ്ലസ് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ ജില്ലകളിലും ക്ലസ്റ്ററുകളിലും അടിയന്തരമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പരിശോധനകൾ വർധിപ്പിക്കാനും വാക്സിനേഷൻ വേഗത്തിലാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയിട്ടുണ്ടെന്നും 9 രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രലയം പറയുന്നു. എന്നാൽ രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലും പത്തനംതിട്ടയിലും പലാക്കാടുമാണ് ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ കടപ്ര പഞ്ചായത്തിൽ നാലു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. മറ്റു രണ്ടു കേസുകളും പാലക്കാടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക