വിസ്മയയുടെ മരണം ഉണ്ടാക്കി നടുക്കം പതിവില്ലാത്ത വിധം ചർച്ചയാക്കുകയാണ് സോഷ്യൽ ലോകം. ഇപ്പോഴിതാ വിസ്മയ തനിക്കെഴുതിയ കത്തിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ കാളിദാസ്. വളരെ വേദനയോടെയാണ് താരം ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
‘പ്രിയപ്പെട്ട വിസ്മയ, നിങ്ങൾ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങളെ നഷ്ടമായപ്പോഴാണ്. മാപ്പ്! ആരും കേൾക്കാതെ പോയ ആ ശബ്ദത്തിന്! എരിഞ്ഞമർന്ന സ്വപ്നങ്ങൾക്ക്!’
https://www.facebook.com/KalidasActor/posts/346006433552915
വിസ്മയയുടെ വിയോഗത്തിലും അതിനു കാരണമായ സംഭവങ്ങളിലും താൻ അതീവ ദുഃഖിതനാണെന്നും സോഷ്യൽ മീഡിയിൽ പങ്കുവച്ച കുറിപ്പിലൂടെ കാളിദാസ് അറിയിച്ചു. സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സോഷ്യൽ മീഡിയിൽ വെറുമൊരു ഹാഷ്ടാഗായി മാത്രം ഇത് ഒതുങ്ങാതെ നമ്മുടെ പെൺകുട്ടികളെ കൈപിടിച്ച് ജീവിതത്തിൽ മുന്നോട്ട് കൊണ്ടുവരണമെന്നും കാളിദാസ് പറഞ്ഞു.
വിസ്മയയുടെ കോളജിലെ സുഹൃത്തായ അരുണിമയാണ് ഈ കത്തിനു പിന്നിലെ കാര്യങ്ങൾ സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുന്നത്. കോളജിൽ പ്രണയദിനത്തിൽ നടത്തിയ പ്രണയലേഖന മത്സരത്തിൽ പങ്കെടുത്തതും കാളിദാസിനായി വിസ്മയ കത്ത് എഴുതിയ കാര്യങ്ങളുമാണ് അരുണിമ പറയുന്നത്. അന്ന് ആ കത്ത് അരുണിമ ഫെയ്സ്ബുക്കിൽ പങ്കുവച്ചെങ്കിലും ആരും ശ്രദ്ധിച്ചുമില്ല, വൈറലായതുമില്ല.
പക്ഷേ ഇന്ന് വീണ്ടും തന്റെ പ്രിയകൂട്ടുകാരിയുടെ ഓർമയ്ക്കായി ആ പ്രണയ ലേഖനം സോഷ്യൽ മീഡിയിൽ പങ്കുവച്ചപ്പോൾ, അത് കാളിദാസ് ജയറാമിന്റെ അടുത്തെത്തി. ആ കത്ത് കാളിദാസ് സ്വീകരിച്ചപ്പോൾ ആ വിവരം കേൾക്കാനായി വിസ്മയ മാത്രം ഈ ലോകത്തിൽ ഇല്ലായിരുന്നു.
വിസ്മയയുടെ സുഹൃത്ത് അരുണിമയുടെ വാക്കുകൾ: രണ്ട് വർഷം മുന്നേയുള്ള വാലന്റൈൻസ് ഡേ കോളജിൽ പ്രണയലേഖന മത്സരം നടക്കുന്നു , അന്നവളും എഴുതി ഒരു പ്രണയലേഖനം ,ഒരു തമാശയ്ക്ക്…..,അവളുടെ പ്രിയപ്പെട്ട താരം കാളിദാസ് ജയറാമിന്, എന്നിട്ട് എന്നോട് പറഞ്ഞു അരുണിമ നീയിത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്…എന്നിട്ട് എല്ലാരോടും ഷെയർ ചെയ്യാൻ പറയ്,അങ്ങനെ എല്ലാരും ഷെയർ ചെയുന്നു…. പോസ്റ്റ് വൈറൽ ആവുന്നു….., കാളി ഇത് കാണുന്നു…. എന്നെ കോൾ ചെയുന്നു….., ഞങ്ങൾ സെൽഫി എടുക്കുന്നു…. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലവ് ലൈറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ആരും ഷെയർ ചെയ്തില്ല. കുറെ നേരം ആയിട്ടും ആരും ഷെയർ ചെയ്യുന്നില്ലന്ന് മനസിലായപ്പോൾ…. അവൾ കുറെ ചിരിച്ചു.
ഇന്നിപ്പോൾ നവമാധ്യമങ്ങൾ മുഴുവൻ അവളെ പറ്റി എഴുതുന്നു…അവളുടെ നുണക്കുഴി ചിരി പോസ്റ്റ് ചെയ്യുവാ…. അവൾ ആഗ്രഹിച്ച പോലെ വൈറൽ ആയി. കഴിഞ്ഞ 6 വർഷം കൂടെ പഠിക്കുന്നവളാ അവളെ ഞങ്ങൾക്ക് അറിയാം. അവൾ ആത്മഹത്യ ചെയ്യില്ല. ഇനിയിപ്പോ ചെയ്തിട്ടുണ്ടേൽ തന്നെ അത്രമാത്രം നരകയാതന അനുഭവിച്ചിട്ടുണ്ടാവും. ഇതിനു പിന്നിൽ ഉള്ളവരെല്ലാം നിയമത്തിനു മുന്നിൽ വരണം ശിക്ഷിക്കപെടണം.’
കാളിദാസന്റെ വാക്കുകൾ: ‘ഇത്രയും സാക്ഷരതയും ലോകത്തിലെ എല്ലാ മൂലയിലുമുള്ള വിവരങ്ങളും അറിയാൻ സാധിക്കുന്ന ഈ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വിഷയത്തിൽ ഒരു ജീവൻ നഷ്ടപ്പെടുകയെന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. സ്ത്രീധനത്തിന്റെ അപകടത്തെക്കുറിച്ചും അതു ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും നമ്മുടെ ആളുകൾ ഇപ്പോഴും ശ്രദ്ധിക്കുന്നില്ല എന്നത് ഖേദകരമാണ്. സമാനമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇനിയും എത്ര പേരുകൾ ചേർക്കേണ്ടിവരുമെന്നതിനെക്കുറിച്ച് ആശങ്ക നിലനിൽക്കുന്നു. വിഷലിപ്തമായ ഒരു സ്ഥലത്ത് നിന്ന് പുറത്തുകടക്കുന്നത് ഒരിക്കലും സ്വാഗതാർഹമല്ലാത്തത് എന്തുകൊണ്ടാണ്, അതിലൂടെ കടന്നുപോകുന്നവരുടെ മേൽ സാമൂഹ്യ കളങ്കം എല്ലായ്പ്പോഴും അടിച്ചേൽപ്പിക്കുന്നത് എന്തുകൊണ്ടാണ്? ’
https://www.facebook.com/permalink.php?story_fbid=1597208223963749&id=100010237606628&__cft__
പ്രതികരിക്കാൻ ഇവിടെ എഴുതുക