ദക്ഷിണാഫ്രിക്കയിൽ 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയതായി വന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ. ഗോസിയാമെ തമാരാ സിതോൾ എന്ന യുവതി ഒറ്റ പ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചെന്നായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ പരിശോധനയിൽ സിതോൾ അടുത്ത കാലത്തൊന്നും ഗർഭിണിയായിട്ടുപോലുമില്ലെന്ന് കണ്ടെത്തി.
സിതോൾ പത്ത് കുഞ്ഞുങ്ങളെ പ്രസവിച്ച വാർത്ത ദക്ഷിണാഫ്രിക്കയിലെ പ്രാദേശിക മാധ്യമങ്ങളിലും ലോക വാർത്തകളിലും അടക്കം ഇടംപിടിച്ചിരുന്നു. സിതോളിന്റെ ചിത്രങ്ങൾ അടക്കമായിരുന്നു വാർത്ത വന്നത്. എന്നാൽ യുവതി താമസിക്കുന്ന ഗൗടേങ് പ്രവിശ്യയിലെ ഒരു ആശുപത്രിയിലും ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ വരികയും കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പുറത്തുവരാതിരുന്നതോടെ വാദത്തെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു.
കൂടാതെ, താൻ കുഞ്ഞുങ്ങളെ കണ്ടില്ലെന്ന് സിതോളിന്റെ ഭർത്താവ് ടെബോ സോടെറ്റ്സി പറഞ്ഞതും സംശയങ്ങൾക്ക് ഇടയാക്കി. പണം നേടാനാണ് സിതോൾ ഇങ്ങനെയൊരു വാർത്ത പടച്ചുവിട്ടതെന്നും ടെബോ ഇപ്പോൾ ആരോപിക്കുന്നു. നിലവിൽ ദക്ഷിണാഫ്രിക്കയിലെ പ്രെട്രോറിയയിൽ മാനസികാരോഗ്യ ആശുപത്രിയിലാണ് സിതോൾ ഉള്ളതെന്നാണ് റിപ്പോർട്ട്.
സിതോളിനെ കുറിച്ചുള്ള വാർത്ത ആദ്യം റിപ്പോർട്ട് ചെയ്ത മാധ്യമവും ഇതിനകം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സിതോൾ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ വാർത്ത നൽകിയതിനും തുടർന്ന് ലോകം മുഴുവൻ വാർത്ത എത്തിയതിലും മാധ്യമത്തിന്റെ എഡിറ്റർ ക്ഷമാപണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക