കേരളത്തിൽ പലയിടത്തും പെട്രോൾ വില ലീറ്ററിന് 100 രൂപയ്ക്കു മുകളിലെത്തി. 100 രൂപ പമ്പിൽ കൊടുക്കുമ്പോൾ അതിൽ 44.39 രൂപയാണ് പെട്രോളിന്റെ ഉൽപന്നവില. ബാക്കി 55.61 രൂപയും കേന്ദ്ര, സംസ്ഥാന നികുതികളും സെസുമാണ്. ഈ വർഷം ഇതുവരെ 6 മാസത്തിനിടയിൽ 55 തവണയാണ് പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചത്; കുറച്ചത് വെറും 4 തവണ. ഇടയ്ക്ക് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ 2 മാസത്തിലേറെ വില കൂട്ടിയില്ല.
ഇടുക്കി ജില്ലയിലെ പൂപ്പാറയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പെട്രോൾവില ഇന്നലെ രേഖപ്പെടുത്തിയത് – ലീറ്ററിന് 100.09 രൂപ. ഇടുക്കി രാജകുമാരിയിലും തിരുവനന്തപുരം പാറശാലയിലും 100.04 രൂപ; ഇടുക്കി ആനപ്പാറയിൽ 100 രൂപ. പൂപ്പാറയിൽ ഡീസലിനു 94.80 രൂപയായി.
കഴിഞ്ഞ 6 വർഷത്തിനുള്ളിൽ കേന്ദ്രമെടുക്കുന്ന നികുതിയിൽ 300 ശതമാനമാണു വർധനയുണ്ടായത്. 2014 ൽ 9.48 രൂപയായിരുന്ന കേന്ദ്രനികുതി ഇപ്പോൾ 32.90 ആണ്. ഡീസലിന് 3.56 രൂപയായിരുന്ന നികുതി 31.50 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക