തലസ്ഥാന നഗരിയിൽ വൻ കഞ്ചാവ് വേട്ട. രണ്ടിടങ്ങളിൽ നന്നായി 121 കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും എത്തിച്ച 110 കിലോ കഞ്ചാവാണ് ചാക്ക പാലത്തിനു സമീപത്ത് വച്ച് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നിർദ്ദേശപ്രകാരം പേട്ട പൊലീസും നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് എത്തിച്ച കോയമ്പത്തൂർ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.
അഞ്ചു ചാക്കുകളിലായി നിറച്ചു കൊണ്ടു വന്നിരുന്ന കഞ്ചാവ് പ്രാദേശികസംഘങ്ങൾക്ക് കൈമാറാൻ കാത്തുനിന്നിരുന്ന വേളയിലാണ് മുഹമ്മദ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അതേസമയം, പൂജപ്പുരയിൽ 11 കിലോ കഞ്ചാവ് പിടികൂടി. പൂജപ്പുര പൊലീസും സ്പെഷൽ ബ്രാഞ്ചും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പൂജപ്പുര സ്വദേശി ശ്രീറാമിനെ അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിന് പിന്നാലെ നിലവിൽ വന്ന ഇളവുകൾ മുതലെടുത്താണ് സംഘം കഞ്ചാവ് കടത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക