കൊല്ലം : ഭർതൃവീട്ടിൽ ജീവനൊടുക്കിയ വിസ്മയയുടെ കേസിലെ പ്രതിയും മോട്ടോര്‍ വാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ ഭര്‍ത്താവ് കിരണ്‍കുമാറിനെതിരെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
കിരണ്‍ കുമാറിനെതിരെ കുറ്റാരോപണ മെമ്മോ നല്കി വകുപ്പുതല അന്വേഷണം ഉള്‍പ്പെടയുള്ള നിയമപരമായ അച്ചടക്ക നടപടി ക്രമങ്ങള്‍ 45 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഗതാഗതമന്ത്രി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി. വിസ്മയ കേസ് രജിസ്റ്റര്‍ ചെയ്ത ദിവസം തന്നെ കിരണ്‍കുമാറിനെ അന്വേഷണ വിധേയമായ സസ്പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം, കിരണ്‍ കുമാറിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു.
കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ കിരണ്‍ കുമാറിനെ വിട്ടു നല്‍കിയിരുന്നു. കിരണ്‍ കുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കേയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക