ഒരു മാസം മുമ്പ് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ വയലില്‍നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനെ പൊലീസ് പിടികൂടി. ഒരു കുടുംബത്തിലെ അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങള്‍ ജെ.സി.ബി. ഉപയോഗിച്ചാണ് പോലീസ് കുഴിച്ചെടുത്തത്.
മമത ഭായ് കസ്തേ (45), ഇവരുടെ പെണ്മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന് ഓസ്വാള്‍ (14) എന്നിവരെ നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് മെയ് 13നാണ് കാണാതാകുന്നത്. ഇവരെ കാണാതായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് ഏഴ് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക