തൃശൂർ: പ്രശസ്ത സംവിധായകൻ ആന്റണി ഈസ്റ്റ് മാൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സിനിമാ മേഖലയിൽ നിശ്ചല ഛായാഗ്രാഹകനായി കരിയർ ആരംഭിച്ച ഈസ്റ്റ്മാൻ പിന്നീട് സംവിധാനം, നിർമ്മാണം, തിരക്കഥ, കഥ, എന്നീ മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്.
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയാണ് അദ്ദേഹം. അറുപതുകളുടെ മധ്യത്തോടെയാണ് ഈസ്റ്റ്മാൻ തന്റെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിക്കുന്നത്. എറണാകുളത്ത് ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ സ്ഥാപിച്ചതോടെയാണ് ആന്റണി ഈസ്റ്റ്മാൻ എന്നറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് സിനിമാ നിശ്ചല ഛായാഗ്രഹണ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി ആന്റണി ഈസ്റ്റ്മാൻ മാറി.
വർണ്ണത്തേര്, മൃദുല, ഐസ്ക്രീം, അമ്പട ഞാനേ, വയൽ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആന്റണി ഈസ്റ്റ്മാൻ സംവിധാനം ചെയ്തു. രചന, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത്, ഐസ്ക്രീം, മൃദുല, മാണിക്യൻ, തസ്ക്കരവീരൻ, ക്ലൈമാക്സ് എന്നീ ചിത്രങ്ങൾക്ക് കഥയും മൃദുല എന്ന ചിത്രത്തിന്റെ തിരക്കഥയുമെഴുതി.
പാർവ്വതീപരിണയം എന്ന ചിത്രത്തിലൂടെ നിർമ്മാണരംഗത്തേക്കും കടന്നു. അക്ഷരം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരുന്നു. ഗീതം, രാരീരം, തമ്മിൽ തമ്മിൽ, രചന, രക്തമില്ലാത്ത മനുഷ്യൻ, സീമന്തിനി, അവൾ വിശ്വസ്തയായിരുന്നു, ഈ മനോഹര തീരം, വീട് ഒരു സ്വർഗ്ഗം, മണിമുഴക്കം എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രഹണവും നിർവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക