സുരേഷ് ഗോപിയെ സംഘിയെന്ന് വിളിക്കുന്നവർക്കു മറുപടിയുമായി സംവിധായകൻ ജോസ് തോമസ്. മുപ്പത് വർഷത്തോളം സൗഹൃദമുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അങ്ങനെയുള്ള ഒരാളെക്കുറിച്ച് മോശം പറയുന്നത് സഹിക്കാൻ കഴിയില്ലെന്നും ജോസ് തോമസ് പറയുന്നു. സുരേഷ് ഗോപിയെ നായകനാക്കി സാദരം, സുന്ദര പുരുഷൻ എന്നീ ചിത്രങ്ങൾ ജോസ് തോമസ് സംവിധാനം ചെയ്തിട്ടുണ്ട്.
ജോസ് തോമസിന്റെ വാക്കുകൾ:
‘ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ന്യൂസ് സിനിമയുടെ സെറ്റിൽ വച്ചാണ് സുരേഷ് ഗോപിയെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സുരേഷ് ഗോപിയെ അറിയില്ല. എന്നാൽ ആ സെറ്റിൽ അദ്ദേഹം കടന്നുവരുന്നത്, എന്നെ ജോസപ്പാ എന്നു വിളിച്ചുകൊണ്ടാണ്.
ആ സിനിമയോടെ ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി മാറി. ഞാൻ ചെയ്ത സുന്ദര പുരുഷനിൽ അദ്ദേഹം മുഴുനീള കോമഡി വേഷമാണ് ചെയ്തത്. എന്ന് എല്ലാവര്ക്കും ഇക്കാര്യത്തിൽ സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന് കോമഡി വഴങ്ങുമോ എന്ന് പലരും ചോദിച്ചു. ഞാനും അതൊരു ചാലഞ്ച് ആയി എടുത്തു. പക്ഷേ ആ ചിത്രം ഭംഗിയായി മുന്നോട്ടുപോയി, വിജയിക്കുകയും ചെയ്തു.
ഇടക്കാലത്ത് സുരേഷിന് സിനിമകൾ കുറഞ്ഞുവന്നു. അദ്ദേഹം നിർമ്മാതാക്കളിൽ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയിൽ പ്രചരണങ്ങളുണ്ടായി. എന്നിട്ടും നിരവധിപേർ പണം കൊടുക്കാനുണ്ടായിരുന്നു. കരഞ്ഞു പറയുമ്പോൾ അദ്ദേഹത്തിന്റെ മനസലിഞ്ഞുപോകും. കർശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്.
എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഇതൊരു പുകഴ്ത്തലല്ല. ഒരുപാട് പേർ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താൻ അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും എവിടെയും കൊട്ടിപ്പാടി നടന്നിട്ടില്ല. അതാണ് വ്യക്തിത്വം.
അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നപ്പോൾ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേൾക്കേണ്ടിവന്നത്. കമ്മിഷണറും ഏകലവ്യനും കണ്ട് കയ്യടിച്ചവർ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളിൽ സുരേഷിനെ അധിക്ഷേപിച്ചു. ഞാൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവർ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം. ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
അടുത്തകാലത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീർന്നു. ഇനിവരുന്ന സിനിമകളിൽ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവയ്ക്കണം.’ നമ്മൾ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ മനുഷ്യരായി കാണുക. അവർ ഏത് മതത്തിലോ പാർട്ടിയിലോ വിശ്വസിക്കട്ടെ. അതിന് അവരെ മോശക്കാരായി കാണരുത്.’ജോസ് തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക