മൂന്നു ദിവസത്തെ പ്രവർത്തന സ്തംഭനത്തിനു ശേഷം തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ നിർത്തിവെച്ച മദ്യ നിർമാണം പുനരാരംഭിക്കാൻ നടപടിയായി. സ്പിരിറ്റ് മോഷണക്കേസിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിലായതോടെയാണ് ജവാൻ റമ്മിന്റെ പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ ഉൽപാദനം നിലച്ചത്.
ഒരു ദിവസത്തെ ബോട്ടിലിങിനുളള മദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്. തിരുവനന്തപുരം റീജണൽ ലാബിൽ നിന്നുളള പരിശോധനാ ഫലം അനുകൂലമായതിനാൽ ജോലികൾ ഇന്ന് തന്നെ പുനരാരംഭിക്കുമെന്ന് ബിവറേജസ് കോർപ്പറേഷൻ എം ഡി – യോഗേഷ് ഗുപ്ത പറഞ്ഞു. പ്രൊഡക്ഷൻ ഡെപ്യൂട്ടീ മാനേജർ സ്ഥാനത്ത് നിന്നും വിരമിച്ച ജോർജ്ജ് ഫിലിപ്പിനായിരിക്കും താൽക്കാലിക ചുമതല. മദ്യ ബ്രാൻഡായ ജാവൻറെ നിർമാണത്തിലുള്ള മുൻപരിചയം കണക്കിലെടുത്താണ് അദ്ദേഹത്തിന് ചുമതല നൽകാൻ ധാരണയായത്. കോർപ്പറേഷൻ ഫിനാൻസ് മാനേജരുടെ സാന്നിധ്യത്തിലാകും അദ്ദേഹം ചുമതല ഏറ്റെടുക്കുക.
സ്ഥാപനത്തിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് മോഷ്ടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ അരുൺകുമാർ, ടാങ്കർ ലോറി ഡ്രൈവർന്മാരായ നന്ദകുമാർ, സിജോ തോമസ് എന്നിവരെ ഇന്ന് കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക