ഐ.സി.യുവിൽ ചികിത്സയിലിരിക്കെ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ യുവതിയും തൊട്ടടുത്ത ദിവസം ബന്ധുവും മരിച്ച സംഭവത്തിൽ ദുരൂഹത തുടുരുന്നു. നാഗാലാൻഡ് സ്വദേശികളാണ് മരിച്ചവർ. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ബന്ധുവായ സാമുവൽ സംഗ്മ എന്നിവരാണ് മരിച്ചത്. ഐ.സി.യുവിൽ ചികിത്സയിലായിരുന്ന റോസി ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ജൂൺ 24-നാണ് ഗുരുഗ്രാമിലെ ആൽഫ ആശുപത്രിയിൽവെച്ച് മരിച്ചത്.
റോസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ ബന്ധു സാമുവലിനെ തൊട്ടടുത്തദിവസം നഗരത്തിലെ ഹോട്ടൽമുറിയിലും മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെയാണ് രണ്ടുപേരുടെ മരണത്തിലും സംശയങ്ങളുയർന്നത്. സംഭവം വിവാദമായതോടെ രാഷ്ട്രീയനേതാക്കളടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കേസിൽ ഡൽഹി പോലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്. അതേസമയം, സാമുവലിന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എയർ ഹോസ്റ്റസായ റോസിയും ബന്ധുവായ സാമുവലും ഡൽഹി ബിജ്വാസൻ മേഖലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ജൂൺ 23-ന് രാത്രി കൈയ്ക്കും കാലിനും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോസിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ 24-ാം തീയതി ഗുരുഗ്രാം സെക്ടർ 10-ലെ ആൽഫ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പ്രവേശിപ്പിച്ചതിന് ശേഷം ഐ.സി.യുവിൽവെച്ച് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ റോസി ഐസ്ക്രീം കഴിച്ചെന്നും ഇതിനുശേഷം ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നുമായിരുന്നു കൂടെയുണ്ടായിരുന്ന സാമുവലിന്റെ ആരോപണം. ഡോക്ടർമാരുടെ അശ്രദ്ധയും പിഴവുമാണ് മരണത്തിന് കാരണമായതെന്നും ആരോപിച്ചിരുന്നു.
അതേസമയം, റോസിയുടെ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്ന് ആൽഫ ആശുപത്രി വ്യക്തമാക്കി.
അതേസമയം സാമുവലിന്റെ മരണം കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം. ഇതൊരിക്കലും ആത്മഹത്യയല്ല. റോസിയുടെ മരണശേഷം അവൻ ഏറെ അസ്വസ്ഥനായിരുന്നു. റോസിക്ക് നീതി ലഭിക്കാനായി പോരാടുമെന്നും ഏതറ്റം വരെ പോകുമെന്നും 25-ന് രാവിലെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞയാൾ എന്തിനാണ് പെട്ടെന്ന് തൂങ്ങിമരിച്ചതെന്നും പിതാവ് ചോദിച്ചു. ഏതായാലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക