ഡൽഹി: ഐസിയുവിൽ ചികിത്സയിലിരിക്കെ ‘ഐസ്ക്രീം’ കഴിച്ച എയര്‍ ഹോസ്റ്റസ് മരിച്ചു. പിന്നാലെ ഹോട്ടലിൽ ബന്ധുവും മരിച്ചു . സംഭവത്തിൽ ദുരൂഹത. എയർ ഹോസ്റ്റസായ റോസി സംഗ്മ(29), ബന്ധുവായ സാമുവൽ സംഗ്മ എന്നിവരുടെ മരണത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്.
ഗുരുഗ്രാമിലെ ആൽഫ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലായിരുന്ന യുവതി ഐസ്ക്രീം കഴിച്ചതിന് പിന്നാലെയാണ് മരണപ്പെടുന്നത്. റോസിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ ബന്ധു സാമുവലിനെ തൊട്ടടുത്ത ദിവസം നഗരത്തിലെ ഹോട്ടല്‍ മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തി.
ഇയാൾ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരട്ട മരണം സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ച ആയതോടെ കേസ് വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടു മേഘാലയ എംപി അഗത സാങ്മ ആഭ്യന്തര മന്ത്രാലയത്തിനു കത്തെഴുതി. നിലവിൽ ഡൽഹി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്.
എയർ ഹോസ്റ്റസായ റോസിയും ബന്ധുവായ സാമുവലും ഡൽഹി ബിജ്വാസൻ മേഖലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ജൂൺ 23-ന് രാത്രി കൈയ്ക്കും കാലിനും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് റോസിയെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ 24-ാം തീയതി ഗുരുഗ്രാം സെക്ടർ 10-ലെ ആൽഫ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പ്രവേശിപ്പിച്ചതിന് ശേഷം ഐ സിയുവിൽവെച്ച് റോസി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഐസ്ക്രീം കഴിച്ചിരുന്നു എന്നും ഇതിനുശേഷം ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നുമായിരുന്നു കൂടെയുണ്ടായിരുന്ന സാമുവലിന്റെ ആരോപണം.
ഡോക്ടർമാരുടെ അശ്രദ്ധയും പിഴവുമാണ് മരണത്തിന് കാരണമായതെന്ന് സാമുവല്‍ ആരോപിച്ചിരുന്നു. റോസിയുടെ മരണശേഷം ഇക്കാര്യങ്ങൾ വിശദീകരിച്ച് സാമുവൽ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്തതോടെ ആശുപത്രി അധികൃതർ മർദിച്ചെന്നും ആശുപത്രിയിൽനിന്ന് തന്നെ പുറത്താക്കിയെന്നും സാമുവൽ ആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം 24 മണിക്കൂർ കഴിഞ്ഞതിന് പിന്നാലെയാണ് നഗരത്തിലെ ഹോട്ടൽമുറിയിൽ സാമുവലിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ തങ്ങളുടെ ഭാഗത്തു തെറ്റൊന്നുമില്ല എന്ന വാദവുമായി ആശുപത്രി അധികൃതരും രംഗത്തെത്തി. ജൂൺ 24നു പുലർച്ചെ 6 മണിയോടെയാണു റോസിയെ ആശുപത്രിയിൽ എത്തിച്ചതെന്നും അവരെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ആശുപത്രി ഉടമ ഡോ. അനൂജ് വിഷ്ണോയി പറഞ്ഞു.
പിറ്റേ ദിവസം 11 മണിയോടെ ആശുപത്രിയിലെ മറ്റൊരാൾ ഐസ്ക്രീം കഴിക്കുന്നതു കണ്ടപ്പോൾ റോസി തനിക്കും ഐസ്ക്രീം വേണമെന്നു പറഞ്ഞു. തുടർന്നു റോസി സ്വന്തം ഇഷ്ടപ്രകാരം ഐസ്ക്രീം കഴിച്ചു. വിഡിയോ പ്രചരിപ്പിച്ചതിനെച്ചൊല്ലി സാമുവലുമായി ചെറിയ വാക്കേറ്റം മാത്രമാണ് ഉണ്ടായത്. പിന്നീട് അയാൾക്ക് എന്തു സംഭവിച്ചെന്നു ഞങ്ങൾക്ക് അറിയില്ല– ഡോ. അനൂജ് പറഞ്ഞു.
എന്നാൽ സാമുവലിന്റെ മരണം കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം. ഇതൊരിക്കലും ആത്മഹത്യയല്ല. റോസിയുടെ മരണശേഷം അവൻ ഏറെ അസ്വസ്ഥനായിരുന്നു. റോസിക്ക് നീതി ലഭിക്കാനായി പോരാടുമെന്നും ഏതറ്റം വരെ പോകുമെന്നും 25-ന് രാവിലെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞയാൾ എന്തിനാണ് പെട്ടെന്ന് തൂങ്ങിമരിച്ചതെന്നും പിതാവ് ചോദിച്ചു.
റോസിയുടെ ആരോഗ്യനില മോശമായിരുന്നെങ്കിൽ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടര്‍മാരെ എന്തു കൊണ്ടാണു വിളിക്കാതിരുന്നത് എന്നാണു റോസിക്കു നീതി ആവശ്യപ്പെടുന്നവരുടെ ചോദ്യം. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ, ഐസിയുവിൽവച്ച് ഐസ്ക്രീം കഴിക്കാൻ അനുവദിച്ച ആശുപത്രി അധികൃതരുടെ നടപടിക്കെതിരെയും വ്യാപക വിമർശനമാണ് ഉയരുന്നത്.
മരിച്ച സാമുവലിന്റെ ദേഹത്ത് കണ്ട ചില മുറിവുകളും നീർക്കെട്ടും സംശയത്തിന് കാരണമായിട്ടുണ്ട്. എന്തായാലും രണ്ട് കേസുകളിലും പോലീസിന്റെ അന്വേഷണം തുടരുകയാണ്. സാമുവലിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക