രാജ്യത്ത് ഇന്ധന വില 100 കടന്നതിന് പിന്നാലെ അതിർത്തിയിൽ പെട്രോൾ ഡീസൽ കടത്ത് വ്യാപകമാകുന്നു. നേപ്പാളിൽ വില കുറവുള്ള സാഹചര്യത്തിലാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഇന്ധനക്കടത്ത് വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തർപ്രദേശിലെ വിവിധ അതിർത്തി പ്രദേശങ്ങളിൽ പെട്രോളും ഡീസലും കടത്തിയ ചിലരെ പിടികൂടുകയും ചെയ്തു. നേപ്പാളിൽനിന്ന് പെട്രോളും ഡീസലും എത്തിച്ച് ഇന്ത്യയിലെ അതിർത്തിപ്രദേശങ്ങളിൽ വില്പന നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
നേപ്പാളിനോട് ചേർന്ന ഉത്തർപ്രദേശിലെ മേഖലകളിൽ പെട്രോളിന് ലിറ്ററിന് 97.29 രൂപയാണ് വില. ഡീസലിന് 90.30 രൂപയും. എന്നാൽ നേപ്പാളിൽ ഒരു ലിറ്റർ പെട്രോളിന് 78 രൂപ മാത്രമേയുള്ളൂ. ഡീസലിന് 66 രൂപയും. ഇന്ധനക്കടത്തുകാർ ചെറിയ ലാഭമെടുത്താലും ഇന്ത്യയിലെക്കാൾ കുറഞ്ഞ വിലയിലാണ് ഇവ വില്പന നടത്തുന്നത്. അതിനാൽതന്നെ നേപ്പാളിൽനിന്നുള്ള പെട്രോളിനും ഡീസലിനും അതിർത്തി മേഖലകളിൽ ആവശ്യക്കാരും കൂടിയിട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ താമസിക്കുന്ന നിരവധി പേരാണ് ദിവസവും നേപ്പാളിൽനിന്ന് ഇന്ധനം കൊണ്ടുവരുന്നത്. സൈക്കിളിലും കാൽനടയായും വലിയ അളവിലാണ് ഇവർ നേപ്പാളിൽനിന്ന് ഇന്ധനം വാങ്ങി ഇന്ത്യയിൽ വിൽപന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക