സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകാൻ മന്ത്രസഭാ യോഗത്തിൽ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ:
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്ഡഡ് മേഖലയിലുള്ള പോളിടെക്നിക് കോളേജുകളിലെ വിവിധ ബ്രാഞ്ചുകളിൽ 63 അധ്യാപക തസ്തികകൾ നിബന്ധനകളോടെ സൃഷ്ടിക്കാൻ തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിൽ 90 ലാബ്/വർക്ക്ഷോപ്പ് തസ്തികകൾ ഒന്നാം ഘട്ടമായി സൃഷ്ടിക്കും. ട്രേഡ്സ്മാൻ – 51, ട്രേഡ് ഇൻസ്ട്രക്ടർ-24, ഇൻസ്ട്രക്ടർ ഗ്രേഡ് (2) – 7, ഇൻസ്ട്രക്ടർ ഗ്രേഡ് (1) – 4, സിസ്റ്റം അനലിസ്റ്റ് – 2, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – 1, മോഡൽ മേക്കൽ – 1 എന്നിങ്ങനെയാണിത്.
കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. മിനിമം ഫെയർ – 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വർദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് അധികാരം നൽകി. മാർക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാവും.
സംസ്ഥാനത്തെ ചില്ലറ റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും കോവിഡ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന ആളൊന്നിന് 1,060 രൂപ പ്രീമിയം നിരക്കിൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസ് പരിരക്ഷ. 28,398 എഫ്.പി.എസ്. ഡീലർമാർക്കും സെയിൽസ്മാൻമാർക്കും 7.5 ലക്ഷം രൂപയുടെ കോവിഡ് ഇൻഷുറൻസ് പരിരക്ഷയാണ് നൽകുക.
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹർഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. ഇതിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും. വീടും നിർമിച്ച് നൽകും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹർഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നൽകും. മകന്റെ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 2021 ജൂലായ് 21 മുതൽ വിളിച്ചു ചേർക്കുന്നതിന് ഗവർണ്ണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
കോവിഡ് ബാധിച്ച് 2020 ഒക്ടോബർ 14 ന് മരണപ്പെട്ട ഓട്ടോഡ്രൈവറായിരുന്ന തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശി ടട്ടുവിന്റെ കുടുംബത്തിന് സഹായം നൽകാൻ തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവിനും ജീവനോപാധിക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3 ലക്ഷം രൂപ അനുവദിച്ചു.
സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ മുൻഗണനാ ക്രമത്തിൽ വീട് / ഫ്ളാറ്റ് അനുവദിക്കും. അതുവരെ കോർപ്പറേഷൻ പരിധിയിൽ താത്ക്കാലിക താമസസൗകര്യം ഒരുക്കുന്നതിന് ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് മുഖാന്തിരം അടിയന്തിര നടപടി സ്വീകരിക്കുന്നതിന് വനിതാ ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക