തിരുവനന്തപുരം: ഗർഭകാലത്ത് കൊവിഡ് ബാധിച്ചാൽ കുഞ്ഞിന് വളർച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഗർഭിണികൾ വാക്സീനെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകാൻ അനുമതിയുണ്ട്. ഗർഭകാലത്ത് കൊവിഡ് ബാധിച്ചാൽ കുഞ്ഞിന് പൂർണ വളർച്ചയെത്തും മുൻപ് പ്രസവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
ഗർഭിണികൾ കൊവിഡ് ബാധിതരായാൽ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ നൽകേണ്ടി വരും. വാക്സീൻ നൽകുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഗർഭിണികൾ വാക്സീൻ എടുക്കാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് ബാധിച്ചവരിൽ പ്രമേഹരോഗ സാധ്യത കൂടുതൽ എന്ന് പഠനങ്ങൾ കാണിക്കുന്നു. പ്രമേഹ ലക്ഷണം ഉള്ളവർക്ക് മിട്ടായി പദ്ധതി വഴി സൗജന്യ ചികിത്സ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇന്ന് 14,087 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂർ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂർ 765, കാസർഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക