ഇടമലക്കുടിയിലും കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇഡ്ഡലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഒന്നര വർഷമായി ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. ശാരീരിക പ്രശ്നങ്ങളെത്തുടർന്ന് നാൽപതുകാരിയായ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് 24 കാരന് രോഗം സ്ഥിരീകരിച്ചത്
പുറത്തുനിന്നുള്ളവരെ കർശനമായ പരിശോധനകൾക്കു ശേഷം മാത്രമാണ് ഇടമലക്കുടി പഞ്ചായത്തിൽ പ്രവേശിപ്പിച്ചുവന്നത്. അടുത്തിടെ വ്ലോഗർ സുജിത് ഭക്തൻ അനുവാദമില്ലാതെ ഇടമലക്കുടിയിലെത്തി വിഡിയോ ചിത്രീകരിച്ചത് വിവാദമായിരുന്നു. കോവിഡ് പ്രതിരോധത്തിന് മാതൃകയായിരുന്ന ഇടുക്കി ഇടമലക്കുടി പഞ്ചായത്തിൽ ഒന്നരവർഷമായി ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി.
കോവിഡിന്റെ ആദ്യ തരംഗം മുതൽ സ്വീകരിച്ച കർശന പ്രതിരോധ നടപടികളാണ് ഇടമലകുടിയെ കോവിഡുമായി അകറ്റി നിർത്തിവന്നത്. സെൽഫ് ലോക്ഡൗൺ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ പഞ്ചായത്തായിരുന്നു ഇടമലക്കുടി. തിരഞ്ഞെടുപ്പും ഉത്സവങ്ങളും എല്ലാം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മാത്രമായിരുന്നു. പഞ്ചായത്തും ഊരുമൂപ്പന്മാരും ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുവന്നത്.
ഇരുപത്തിയാറ് കുടികളിലായി മുവായിരത്തോളം പേരാണ് ഇടമലകുടിയിലുള്ളത്. ഇവർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഒരാൾക്ക് മാത്രം പുറത്ത് പോകാനാവുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്. കുടിയിൽ തിരികെ എത്തിയാൽ നിർബന്ധമായും രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം. പുറത്ത് നിന്നു മറ്റാർക്കും ഇടമലകുടിയിലേക്ക് പ്രവേശനമില്ല. ആധുനിക സൗകര്യങ്ങൾ ഒന്നുമില്ലാതെ പരിമിതികൾക്ക് ഉള്ളിൽ നിന്നാണ് ഒന്നര വർഷമായി ഇടമലക്കുടി അകറ്റി നിർത്തിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക