ക്യൂബയ്ക്കെതിരായ കുറ്റകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളെ തുടര്‍ന്ന് ഒരുവിഭാഗം ജനങ്ങള്‍ പ്രകടനം നടത്തുകയുണ്ടായി. ക്യൂബന്‍ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരെ സമീപിക്കുകയും ചെയ്തു. അമേരിക്കയുടെ തന്നെ ഉപരോധവും മഹാമാരിയും കാരണം ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ അവരുടെ പിന്തുണയുള്ള പ്രകടനക്കാര്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുകയാണ്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരീകരിക്കുകയെന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. ക്യൂബയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നടപടിയെ ഇരുവരും അപലപിച്ചു. ക്യൂബ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ കഴിഞ്ഞ 60 വര്‍ഷത്തിലധികമായി അമേരിക്ക കൈക്കൊള്ളുന്ന മനുഷ്യത്വരഹിതവും കുറ്റകരവുമായ ഉപരോധത്തിന്റെ ഫലമാണ്. ഹെംസ് ബര്‍ട്ടണ്‍ നിയമത്തിന്റെ ആഹ്വാനം, ഉപരോധം ശക്തിപ്പെടുന്നതിനും അസാധാരണമായ സാമ്പത്തിക വെല്ലുവിളികള്‍ക്കും കാരണമായി. ക്യൂബ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് മഹാമാരിയുടെ കാലത്ത് യുഎസ് ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
ട്രംപ് ഭരണകൂടം 243 അധിക ഉപരോധങ്ങളാണ് പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഇതിന്റെ ഫലമായി ഭക്ഷ്യസാധനങ്ങള്‍, മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍, പ്രതിരോധ മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിഷേധിക്കപ്പെടുകയും ക്യൂബന്‍ ജനതയുടെ പ്രയാസങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ച് യുഎസ് വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയും ജനങ്ങളെ സര്‍ക്കാരിനെതിരായി തിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ഇതിനെല്ലാമിടയിലും ക്യൂബന്‍ സര്‍ക്കാര്‍ സ്വന്തമായി വാക്സിന് വികസിപ്പിക്കുകയും മഹാമാരിക്കെതിരായ പോരാട്ടത്തിലും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിലും ആഗോളതലത്തിലുള്ള സഹായങ്ങള്‍ നല്‍കിവരികയുമാണ്. ഗുരുതരമായ പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ക്യൂബന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം എന്നിവ സംരക്ഷിക്കുന്നതിനുള്ള ക്യൂബന്‍ ജനതയുടെയും സര്‍ക്കാരിന്റെയും പോരാട്ടത്തിനൊപ്പം നില്ക്കുവാന് ഇരുനേതാക്കളും ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക