റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് ഏർപ്പെടുത്തിയ വിലക്ക് സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും കാര്യമായി ബാധിക്കുമെന്ന് റിപ്പോർട്ട്. കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം ലംഘിച്ചതിനെ തുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്.
ജൂലായ് 22നുശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. അഞ്ച് സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും വിലക്ക് കൂടുതൽ ബാധിക്കുക. ആർബിഎൽ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളാകും ഇതിൽ ഉൾപ്പെടുക. ഈ സ്ഥാപനങ്ങളുടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്.
വിസ, റൂപെ കാർഡുകളുമായി ഈ ബാങ്കുകൾക്ക് കൂട്ടുകെട്ടില്ല. അതേസമയം ആർബിഎൽ ബാങ്ക് വിസയുമായി കരാറിലെത്തിയതായി സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്.
യെസ് ബാങ്ക് മാസ്റ്റർകാർഡുമായി സഹകരിച്ചാണ് ക്രഡിറ്റ്, ഡെബിറ്റ് കാർഡുകൾ നൽകിവരുന്നത്. പുതിയ കാർഡുകൾ നൽകുന്നതിന് മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. എസ്ബിഐ കാർഡ്സിന്റെ 86ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ്. അതേസമയം, നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവർക്ക് പ്രശ്നമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക