തിരുവനന്തപുരം: സംസ്ഥാനത്ത് 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കാൻ പദ്ധതി തീരുമാനിക്കുന്നത്.
പൊന്മുടിയില് കല്ലാര്‍ ഗോള്‍ഡന്‍ വാലിയില്‍ നിര്‍മിക്കുന്ന ‘ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വനശ്രീ ഇക്കോ ഷോപ്പ്, വനസംരക്ഷണത്തിനെ കുറിച്ചുള്ള സന്ദേശങ്ങള്‍ നൽകുന്ന തരത്തിലുള്ള നോളഡ്ജ് സെന്റര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സംയോജിത വനം ചെക്ക് പോസ്റ്റ് കോംപ്ലക്സുകളാണ് നിര്‍മിക്കാൻ തീരുമാനിച്ചത്. ഇത്തരത്തിലുള്ള സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ആദ്യമായിട്ടാണ് വനംവകുപ്പ് കൈകാര്യം ചെയ്യുന്നത്. വനശ്രീ ഇക്കോ ഷോപ്പുകള്‍ ആരംഭിക്കുന്നതു വഴി അതത് മേഖലയിലെ വനസംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദുലേഖ, വിതുര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബി എസ് ബാബുരാജ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എ മിനി, ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുനിത, ഡി.എഫ്.ഒ അനില്‍ ആന്റണി, പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി അജിത് തുടങ്ങിയ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക