കൊല്‍ക്കത്ത: ബംഗാളിൽ എത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തവര്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. ഇക്കാര്യം മുൻനിർത്തി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബി.പി. ഗോപാലിക വ്യോമഗതാഗത സെക്രട്ടറി പി.എസ്. ഖരോളക്ക് കത്തയച്ചു.
വിമാന യാത്രക്കാര്‍ പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്.ടി.പി.സി.ആര് ടെസ്റ്റ് നിർബന്ധമായും സ്വീകരിക്കണം. രാജ്യത്ത് കോവിഡ് വ്യാപിക്കുകയും കൂടുതല്‍ വകഭേദങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്ത സന്ദർഭത്തില്‍ ആരോഗ്യ വിദഗ്ധരുടെ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാറിന്റെ കർശന നടപടി.
ബംഗാളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,518,847 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 666 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ 18,011 പേര് രോഗം ബാധിച്ച് മരിക്കുകയും 1,488,077 പേര് സുഖം പ്രാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ 3,18,805 പേര്‍ക്ക് വാക്സിനേഷന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക