കുളത്തൂപ്പുഴ∙പ്ലസ് ടു വിദ്യാർഥിനി വാടകവീടിന്റെ അടുക്കളയിൽ ഷാളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പൊലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണു മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഡോക്ടർമാരിൽ നിന്നു പൊലീസിനു ലഭിച്ച പ്രാഥമിക സൂചന. കേസുമായി ബന്ധപ്പെട്ട് സ്ത്രീകൾ അടക്കമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തു. സംഭവത്തിനു തൊട്ടുമുൻപ് പെൺകുട്ടി അമ്മയെ വിളിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല.
മൊബൈൽ ഫോൺ കണ്ടെത്തി വിവരങ്ങൾ പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു നിഗമനം. ഫോൺ കണ്ടെത്താനാകാത്തതും ദുരൂഹമായി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടരന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. ഞായർ രാവിലെയായിരുന്നു സംഭവം. അമ്മ തിരുവനന്തപുരത്ത് ഹോം നഴ്സ് ആയതിനാൽ അമ്മയുടെ പിതാവിനൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. ഞായർ രാവിലെ പുറത്തേക്കു പോയി മുത്തച്ഛൻ തിരികെ എത്തിയപ്പോൾ പെൺകുട്ടിയെ കാണാതെ തിരക്കിയപ്പോഴാണ് അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക