തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി വിശ്വാസികൾ വാങ്ങുന്ന സ്വർണ ലോക്കറ്റുകളുടെ പണം ബാങ്കിൽ നിക്ഷേപിക്കുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്ന സംഭവത്തിൽ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. ടെന്പിൾ പൊലീസ് ബാങ്ക് ജീവനക്കാരനായ നന്ദകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കണക്കിൽപ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്.
ക്ഷേത്രത്തിൽ നിന്ന് വിശ്വാസികൾ വാങ്ങുന്ന സ്വർണ്ണം , വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കിൽ അടയ്ക്കേണ്ട ചുമതല പഞ്ചാബ് നാഷണൽ ബാങ്കിലെ ക്ലാർക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാൾ തിരിമറി നടത്തിയത്. 2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണൽ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.
ഗുരുവായൂർ ദേവസ്വം നൽകിയ പരാതിയെത്തുടന്നാണ് ടെപിൾ പൊലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തിൽ നൽകുന്ന രസീതിയിൽ ഒരു തുകയും ബാങ്കിൽ രേഖപ്പെടുത്തുന്പോൾ മറ്റൊരു തുകയുമാണ് ഇയാൾ രേഖപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക