കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന സൂരജിന്റെ വാദം തള്ളിയാണ് ജസ്റ്റീസ് നാരായണ പിഷാരടിയുടെ ഉത്തരവ്.
സൂരജിനെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അനുമതിയോടെയാണന്ന വിജിലന്സിന്റെവാദം കോടതി ശരിവെച്ചു. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസടുത്തതെന്നും നിലനില്‍ക്കില്ലന്നും ചൂണ്ടിക്കാട്ടിയാണ് സൂരജ് കോടതിയെ സമീപിച്ചത്.
പാലം നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ്, റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്പറേഷന്, കിറ്റ്കോ തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള പൊതുമരാമത്ത് മന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് കോടതിയില്‍ വിജിലന്‍സ് വ്യക്തമാക്കി.
അഴിമതിയില്‍ സൂരജിന്റെ പങ്ക് വ്യക്തമായതിനാലാണ് പ്രതിയാക്കിയത്. ആരോപണങ്ങള്‍ പരിശോധിച്ച് ഉത്തമ ബോധ്യത്തോടെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. പൊതുസേവകര്‍ എന്ന നിലയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്നും വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക