നിപ, കോവിഡ് തുടങ്ങിയ ആരോഗ്യ മേഖലയിലെ പ്രതിസന്ധികളെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ നേരിടാന്‍ സാധിച്ചതിന് പിന്നില്‍ പൊതുജനാരോഗ്യ മേഖലയിലെ സമഗ്ര പുരോഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ കുടുംബാരോഗ്യകേന്ദ്രങ്ങളുടെയും ആരോഗ്യസ്ഥാപനങ്ങളിലെ വിവിധ പദ്ധതികളുടെയും ഉദ്ഘാടനവും പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഇന്ന് ഏറെ അഭിമാനം നല്കുന്ന ഒന്നാണ് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം. അത്രമാത്രം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്നത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ച ആര്‍ദ്രം മിഷനിലൂടെ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതിയുണ്ടാക്കാന്‍ സാധിച്ചു. ഇതേ കാഴ്ചപ്പാടോടെ തന്നെയായിരിക്കും ഈ സര്‍ക്കാരും മുന്നോട്ടു പോകുക. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറിയതിന്റെ ഗുണം നാട് അറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർധിച്ചു. വൈകുന്നേരം വരെ ഒ പി സംവിധാനം നിലവിൽ വന്നു. ലാബുൾപ്പെടെ മികച്ച പരിശോധനാ സംവിധാനങ്ങളും ഏർപ്പെടുത്തി. വിദഗ്ധ ചികിത്സ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നൽകാൻ കഴിയുന്നു എന്നതാണ് വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷം കൊണ്ട് ജീവിതശൈലി രോഗങ്ങൾ കുറയ്ക്കുന്നതിന് പരിശ്രമം നടത്തുമെന്ന് അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. വിവിധ ഫണ്ടുകളുപയോഗിച്ച് 25 കോടി രൂപ ചെലവില്‍ 50 ആരോഗ്യ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയതും ആരംഭിക്കുന്നതുമായ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ആറ് കുടുംബാരോഗ്യകേന്ദ്രം,28 ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്റര്‍, നാല് താലൂക്ക് ആശുപത്രി,രണ്ട് ജനറല്‍ ആശുപത്രി, സബ്സെന്ററുകള്‍ മുതലുള്ള ഇതര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക