ദില്ലി: ജാർഖണ്ഡിലെ ജഡ്ജിയുടെ ദുരൂഹ മരണത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു.
രാജ്യത്ത് ജഡ്ജിമാർക്കെതിരെ പലപ്പോഴും ആക്രമണങ്ങൾ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ വ്യക്തമാക്കി.
ജഡ്ജി ഉത്തം ആനന്ദിൻറെ ദുരൂഹ മരണത്തിൽ ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ജാർഖണ്ഡ് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണത്തിന് നിർദേശം നൽകിയ ഹൈക്കോടതിയുടെ നടപടികളിൽ ഇടപെടുകയല്ല സുപ്രീംകോടതിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംഭവം നടന്ന സാഹചര്യത്തെ കുറിച്ചും ജഡ്ജിമാർക്കുള്ള സുരക്ഷക്കായി സംസ്ഥാനമെടുത്ത നടപടികളിലും ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
സമാനമായ പല സംഭവങ്ങളും രാജ്യത്ത് നടന്നിട്ടുണ്ട്. ആ സംസ്ഥാനങ്ങളിൽ നിന്നെല്ലാം റിപ്പോർട്ട് തേടേണ്ടതുണ്ടെന്നും സുപ്രീംകോടതി സൂചിപ്പിക്കുകയുണ്ടായി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ജാർഖണ്ഡിലെ ജഡ്ജിയുടേത് കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക