കോതമംഗലം ∙ ആ മഞ്ഞ തണൽവലയിലെ ചെറിയ വിടവിലൂടെ മരണം തന്നെ ഉറ്റുനോക്കുന്നതു ഡോ. മാനസ അറിഞ്ഞിരുന്നില്ല. നെല്ലിക്കുഴിയിലെ ഡെന്റൽ കോളജിനു സമീപം രഖിൽ വാടകയ്ക്കെടുത്ത മുറിയുടെ മുൻവശത്തെ തണൽവലയിൽ ഇയാൾ തന്നെ സൃഷ്ടിച്ച് വിടവിലൂടെയാണു മാനസയെ നിരീക്ഷിച്ചിരുന്നത്.
റോഡിനോടു ചേർന്നുള്ള കെട്ടിടത്തിൽ രണ്ടാം നിലയിലുള്ള 2 മുറികളിൽ ആദ്യത്തേതിലായിരുന്നു രഖിൽ താമസിച്ചിരുന്നത്. ഈ 2 മുറികൾക്കു മുന്നിലായി വെയിലടിക്കാതിരിക്കാൻ കെട്ടിട ഉടമ കെട്ടിയ തണൽവലയിലുണ്ടാക്കിയ വിടവാണു രഖിൽ നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്.
ബലവത്തായ ഇഴകളുള്ള ഈ വലയിൽ കടുപ്പമേറിയ വസ്തുക്കളെന്തോ ഉപയോഗിച്ചാണ് കതകിനു നേരേ മുന്നിലായി വിടവ് ഉണ്ടാക്കിയത്. കോളജിൽനിന്ന് മാനസ പേയിങ് ഗെസ്റ്റായി താമസിക്കുന്ന വീട്ടിലേക്കു 100 മീറ്റർ ദൂരമാണുള്ളത്. കോളജിൽനിന്ന് ഇറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ നിരപ്പു കഴിഞ്ഞാൽ പിന്നെ വഴി വലതുവശത്തേക്കു തിരിഞ്ഞു ചെറിയ ഇറക്കമാണ്. കൃത്യം ഈ തിരിവിന് എതിർവശത്താണ് രഖിൽ താമസിക്കുന്ന കെട്ടിടം.
രണ്ടാം നിലയിലെ മുറിക്കു പുറത്തിറങ്ങി വിടവിലൂടെ നോക്കിയാൽ മാനസ കോളജിൽനിന്ന് ഇറങ്ങി കെട്ടിടത്തിന്റെ അടുത്തവരെ എത്തുന്നതു കാണാം. വളവു തിരിഞ്ഞ് ഇറക്കമിറങ്ങിയാൽ പിന്നെ നിരീക്ഷിക്കുന്നത് മുറിയുടെ ഇടതു വശത്തെ തുറന്നഭാഗം വഴിയാകും. തണൽവലയുടെ മറവിലായതിനാൽ പുറമേ നിന്നു നോക്കിയാൽ ആർക്കും കാണാൻ കഴിയില്ല. തൊട്ടടുത്ത മുറിയിൽ മാസങ്ങളായി താമസക്കാരില്ലാതിരുന്നതും ഇയാളുടെ നീക്കങ്ങൾ എളുപ്പമാക്കി.
മാനസയെ കണ്ടു സംസാരിക്കണമെന്നു പറഞ്ഞാണ് എറണാകുളത്തേക്കു രഖിൽ പോയതെന്നു സുഹൃത്തും ഇന്റീരിയർ ഡിസൈൻ ജോലിയിലെ പങ്കാളിയുമായ ആദിത്യൻ പറഞ്ഞു. ‘‘പൊലീസ് കർശന താക്കീത് നൽകിയതോടെ മാനസയുമായുള്ള ബന്ധം തുടരാൻ താൽപര്യമില്ലെന്നും രഖിൽ പറഞ്ഞിരുന്നു. രഖിലും ഞാനും ഒന്നിച്ചാണ് ഇന്റീരിയർ ഡിസൈനിങ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി കണ്ണൂരിൽ വച്ചു കണ്ടിരുന്നു. വ്യാഴാഴ്ചയാണ് ട്രെയിനിൽ നിന്ന് എന്നെ വിളിക്കുന്നത്. എറണാകുളത്തേക്കു പോകുകയാണെന്നും അവളെ കണ്ടു സംസാരിക്കണമെന്നും പറഞ്ഞു. തോക്ക് എവിടെ നിന്നു കിട്ടി എന്ന് അറിയില്ല’’ ആദിത്യൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക