ടോക്യോ ഒളിമ്പിക്സ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് വെങ്കല മെഡല്‍ കൊയ്ത് ഇന്ത്യന്‍ സൂപ്പര്‍ താരം പി.വി. സിന്ധു. മൂന്നാം സ്ഥാനത്തിനുള്ള മുഖാമുഖത്തില്‍ ചൈനയുടെ ഹെ ബിങ് ജിയാവോയെ 21-13, 21-15 എന്ന സ്കോറിന് മറികടന്ന് സിന്ധുവിന്റെ വെങ്കലനേട്ടം. ജയത്തോടെ ഒളിമ്പിക്സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായും സിന്ധു മാറി.
2016 റിയോ ഒളിമ്പിക്സില്‍ സിന്ധു വെള്ളി സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡലെന്ന അപൂര്‍വ്വതയും സിന്ധുവിനെ തേടിയെത്തി. ഇതോടെ ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം രണ്ടായി ഉയര്‍ന്നു. നേരത്തെ, ഭാരോദ്വഹനത്തില്‍ മീരഭായി ചാനു വെള്ളി നേടിയിരുന്നു. ബോക്സിംഗില്‍ ലവ്ലിന ബോര്‍ഗോഹെയ്നും വെങ്കലം ഉറപ്പിച്ചിട്ടുണ്ട്.
സെമിയിലെന്നപോലെ വെങ്കല മെഡല്പോരിലും ആദ്യം മുന്നിലെത്തിയത് സിന്ധുവാണ്. ബിങ് ജിയാവോയുടെ മേല്‍ 4-0ന്റെ മുന്‍തൂക്കം സിന്ധു പിടിച്ചെടുത്തു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ബിങ് ജിയാവോ ആറില്‍ അഞ്ച് പോയിന്റും പോക്കറ്റിലാക്കി 5-5ന് ഒപ്പമെത്തി. എങ്കിലും മികച്ച സ്മാഷുകള്‍ ഉതിര്‍ത്ത സിന്ധു 11-8ന്റെ ആധിപത്യം സ്വന്തമാക്കി.
പിന്നീട് 15-9, 18-11 എന്ന നിലയിലേക്ക് ലീഡ് ഉയര്‍ത്തിയ സിന്ധു സ്മാഷുകളിലൂടെയും മികച്ച പ്രതിരോധത്തിലൂടെയും ഒന്നാം ഗെയിം ഉറപ്പിച്ചു (21-13). രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ തന്നെ സിന്ധു 4-1ന് മുന്നില്‍ക്കയറി. ഉശിരന്‍ ക്രോസ് കോര്‍ട്ട് റിട്ടേണുകളിലൂടെ പിന്നീട് ലീഡ് 8-5 എന്നതിലേക്കെത്തിച്ചു.
ഇടവേളയ്ക്കു പിരിയുമ്പോള്‍ മൂന്ന് പോയിന്റുകള്‍ക്കു മുന്നിലെത്തി സിന്ധു (11-8). ബിങ് ജിയാവോയുടെ ഷോട്ട് പിഴച്ചപ്പോള്‍ സിന്ധുവിന്റെ ലീഡ്, 15-11. ബിങ് ജിയാവോയ്ക്ക് ലൈന്‍ ജഡ്ജിങ്ങും പാളിയനേരം സ്കോര്‍ 17-14 എന്ന സ്ഥിതിയിലായി. ഒടുവില്‍ അവസാന പോയിന്റുകളില്‍ ഭൂരിഭാഗവും കൈക്കലാക്കി സിന്ധു മെഡലിലേക്ക് കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക