പ്ലസ് വണ്‍ സീറ്റിൽ മലബാര്‍ മേഖലയിലുള്ള കുറവ് പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വടകര എം.എല്‍.എ കെ.കെ. രമ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ തുടര്‍പഠനം നടത്തുന്നതിന് സീറ്റുകള്‍ ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും രമ . ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സീറ്റ് ഇല്ലാത്തത് മൂലം വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകള്‍ മങ്ങുകയാണ്. ഓരോ വര്‍ഷവും വിജയശതാമാനത്തിലുണ്ടാവുന്ന വര്ധനവിനനുസരിച്ചു ഉപരിപഠന സാധ്യതകള്‍ കൂടെ വര്‍ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ആവശ്യാനുസരണമുള്ള സീറ്റുകള്‍ മലബാര്‍ മേഖലയിലില്ലെന്നതായിരുന്നു യാഥാര്‍ഥ്യമെന്നും രമ പറഞ്ഞു.
‘ഈ വര്‍ഷമുണ്ടായ ഉയര്‍ന്ന വിജയശതമാനം കുട്ടികളുടെ ഹയര്‍ സെക്കണ്ടറി പ്രവേശനം കൂടുതല്‍ പ്രയാസമുള്ളതാക്കി തീര്‍ക്കും. ഈ സാഹചര്യത്തില്‍ പത്താം ക്ലാസ് ജയിച്ചു വന്ന മുഴുവന്‍ കുട്ടികള്‍ക്കും അവരവര്‍ക്കിഷ്ടമുള്ള വിഷയങ്ങളില്‍ തന്നെ ഉപരിപഠനം നടത്താന്‍ കഴിയുന്ന തരത്തില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു സര്‍ക്കാരിനോടാവശ്യപ്പെടുകയാണ്.
പാവപ്പെട്ട കുട്ടികള്‍ക്ക് പ്ലസ് വണ്‍ ഉപരിപഠനം കിട്ടാക്കനിയാവുന്ന അവസ്ഥയാണ്. മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് കുട്ടികളുടെ തുടര്‍പഠനത്തിനായി പ്രൈവറ്റ് സ്ഥാപങ്ങളില്‍ പോകേണ്ടി വരിക, ഇഷ്ടവിഷയങ്ങള്ക്കായി ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വരിക എന്നതൊക്കെ അസാധ്യമായ കാര്യമാണ്,’ കെ.കെ. രമ പറഞ്ഞു
ഇതിനെല്ലാമുള്ള അടിയന്തിര പരിഹാരമെന്നനിലയില്‍ പ്ലസ് വണ്‍ സീറ്റുകളില്‍ ആവശ്യാനുസരണമായ വര്‍ധനവ് വരുത്തുക എന്നത് മാത്രമാണ് പോംവഴി. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പ്രഥമപരിഗണ നല്കി സീറ്റു വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക