കൊവിഡ്19 പശ്ചാത്തലത്തിൽ റേഷൻകടകൾ വഴി സർക്കാർ വിതരണം ചെയ്യുന്ന ഓണകിറ്റ് നടൻ മണിയൻ പിള്ള രാജുവിന്റെ വീട്ടിൽ നേരിട്ടെത്തിച്ച് നൽകിയ വിവാദത്തിൽ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വെള്ള നിറത്തിലുള്ള റേഷൻകാർഡിലെ അംഗമായ മണിയൻപിള്ള രാജുവിന് കിറ്റ് വിതരണം ചെയ്തതാണ് വിവാദമായത്.
വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിക്കുന്നതാണെന്ന് റേഷൻ ഡീലർമാർ ആരോപിച്ചിരുന്നു. ജൂൺ 31 ന് ആരംഭിച്ച ഓണകിറ്റ് വിതരണത്തിൽ ഓഗസ്റ്റ് മൂന്ന് വരെ അന്ത്യോദയ അന്നയോജന മഞ്ഞക്കാർഡുകാർക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്. ഈ ക്രമീകരണം മറികടന്നാണ് മണിയൻ പിള്ള രാജുവിന് കിറ്റ് നൽകിയത്.
‘അനാവശ്യ വിവാദങ്ങളാണ് ഇതൊക്കെ. എന്തൊക്കെയോ അനാവശ്യങ്ങൾ പറയണം എന്നതുകൊണ്ട് വെറുതെ പറയുന്നതാണ്. കൊടുക്കാൻ അർഹതയുള്ള സ്ഥലത്തല്ലേ കൊടുത്തത്. അനർഹമായത് ഒന്നും കൊടുത്തിട്ടില്ല. ഒരാൾക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ. അളവിൽ ഒന്നും ഒരു മാറ്റവുമില്ലല്ലോ’. എന്നും മന്ത്രി ചോദിക്കുന്നു.
പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയൻപിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്പോൾ ആ വീട്ടിൽ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനർഹമായ കാര്യം ചെയ്തിട്ടില്ല. കിറ്റ് വിതരണത്തിലെ ക്രമീകരണത്തിൽ ഒരു ദിവസം മുന്നോട്ട് പോയാൽ എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക