കൊല്ലം: മിൽമ ഡയറിയിലെ ഡ്രൈവർ തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയത് ആയിരക്കണക്കിനുപേർ. കൊല്ലം തേവള്ളിയിലെ മിൽമ ഡയറിയിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻറ് ഗ്രേഡ് രണ്ട് തസ്തികയിലായിരുന്നു ഒഴിവ്.
വാക്-ഇൻ ഇൻറർവ്യൂ സംബന്ധിച്ച് മിൽമ പത്രപരസ്യം നൽകിയിരുന്നു. ഒരുഒഴിവാണ് ഉണ്ടായിരുന്നതെങ്കിലും പരസ്യത്തിൽ ഇത് വ്യക്തമാക്കിയിരുന്നില്ല. ഇതാണ് വലിയ തിരക്കിനിടയാക്കിയത്.
ഉദ്യോഗാർഥികൾ ചൊവാഴ്ച രാവിലെ 10നും 11നും ഇടയിൽ സർട്ടിഫിക്കറ്റുകളുമായി തേവള്ളിയിലെ ഓഫിസിലെത്തണമെന്നായിരുന്നു അറിയിപ്പ്. ശമ്ബളമായി 17000 രൂപയും നിയമാനുസൃതമായ മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നതും സമീപ ജില്ലയിൽ നിന്നടക്കമുള്ള ഉദ്യോഗാർഥികളെ കൊല്ലത്തെത്തിച്ചു.
ചൊവ്വാഴ്ച രാവിലെ മുതൽ മിൽമ ഡയറിക്ക് മുന്നിലേക്ക് ഉദ്യോഗാർഥികളുടെ ഒഴുക്കായിരുന്നു. വലിയ കൂട്ടമായതോടെ നിയന്ത്രിക്കാൻ അധികൃതർ പാടുപെട്ടു. റോഡിന് ഇരുവശത്തുനിന്നും വലിയനിര പ്രത്യക്ഷപ്പെട്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാടുപെട്ടു. സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡം പാലിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകളൊന്നുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ക്യൂവിൽ മുമ്പിലുണ്ടായിരുന്ന മൂന്നൂറോളം പേരെ അഭിമുഖം നടത്തി മറ്റുള്ളവർക്ക് ടോക്കൺ നൽകി മറ്റൊരുദിവസം എത്താൻ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക