ഇനി മുതൽ ബാഴ്സലോണയ്ക്കൊപ്പം മെസ്സി ഉണ്ടാകില്ല. അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടതായി ക്ലബ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സലോണ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക വാർത്താകുറിപ്പും പുറത്തുവിട്ടിട്ടുണ്ട്. ഫിനാന്‍ഷ്യല്‍ ഫേയര്പ്ലേയുമായി ബന്ധപ്പെട്ട പ്രശ്നമാണ് മെസി ക്ലബ് വിടുന്നതിലേയ്ക്ക് വഴിയൊരുക്കിയത്. ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തുകയായിരുന്നു.
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ക്ലബ്ബിനായി മെസ്സി നല്കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു. ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്റായിരുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു മെസിയും ബാഴ്സലോണയുമായുള്ള കരാര്‍ പുതുക്കേണ്ടിയിരുന്നത്. എന്നാല്‍ കരാര്‍ പുതുക്കുന്നില്ലെന്ന് ബാഴ്സ അറിയിച്ചു. താരത്തിന് മുമ്പോട്ടുള്ള ജീവിതത്തില്‍ എല്ലാ ആശംസകളും നേരുന്നുവെന്നും ബാഴ്സ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമാകാതെ വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക