തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടയില്‍ പോകാന്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല.
സംസ്ഥാനത്ത് രോഗവ്യാപനഭീതി നിലനില്‍ക്കുന്നുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ഇളവുകള്‍ നല്‍കിയത്. ഇളവുകളുടെ ദുരുപയോഗം തടയേണ്ടത് പൊലീസ് ആണെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് പടരുന്നത്. ജാഗ്രത കൈവിട്ടാല്‍ രോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.
അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. വാക്സിനേഷന് പൂര്‍ത്തിയാകുന്നതിന് മുമ്പ് മൂന്നാംതരംഗം ഉണ്ടായാല്‍ സ്ഥിതി ഗുരുതരമാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക