കർണൂൽ: ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ പൊലീസുകാർ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ക്വാറിയിൽ തള്ളി. പൊലീസിൻറെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിന് പിന്നാലെയാണ് പ്രാദേശിക ചാനലിലെ റിപ്പോർട്ടർ ചെന്നകേശവലുവിനെ കൊലപ്പെടുത്തിയത്. കൃത്യം നിർവഹിച്ച ശേഷം ഒളിവിൽ പോയ പൊലീസുകാർക്കായി തെരച്ചിൽ തുടങ്ങി.
ആന്ധ്രാപ്രദേശിലെ കർണൂൽ നന്തിയാലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നന്തിയാൽ ടൗൺ പൊലീസിൻറെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും മാഫിയ ബന്ധങ്ങളെക്കുറിച്ചും വാർത്താപരമ്പര ചെയ്ത മാധ്യമപ്രവർത്തകനാണ് കൊല്ലപ്പെട്ടത്.
പ്രദേശിക ടിവി ചാനലായ ഇവി5ൻറെ റിപ്പോർട്ടറായ ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസുകാരും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തിയത്. വാർത്താ റിപ്പോർട്ടുമായി ബന്ധപ്പെട്ട സംശയം തീർക്കാനെന്ന് പറഞ്ഞാണ് ഞയറാഴ്ച വൈകിട്ട് ചെന്നകേശവലുവിനെ സ്റ്റേഷനിലേക്ക് വിളിച്ചത്.
പൊലീസുകാരായ വെങ്കട്ട് സുബയ്യ, കിഷൻ എന്നിവർ ചേർന്ന് കേശവലുവിനെ സ്റ്റേഷനിലിട്ട് മർദിച്ചു. ഖനി ഉടമകളായ മൂന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി സ്വകാര്യ വാനിൽ സമീപത്തെ ഗോഡൗണിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ കരിങ്കൽ ക്വാറിയിൽ മൃതദേഹം തള്ളി. ഞയറാഴ്ച മുതൽ കാണാതായ മാധ്യമപ്രവർത്തത്തകൻറെ മൃതദേഹം പുലർച്ചയോടെ കണ്ടെത്തി.
രാജ്യാന്തര മാധ്യമസംഘടനയായ ഇൻറർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയതോടെ കർണൂൽ എസ്പി സുധീപ് കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക