തൃശൂര്‍∙ വെള്ളറക്കാട്, പന്നിത്തടം മേഖലയിലെ കടകളില്‍ പിപിഇ കിറ്റ് ധരിച്ചെത്തി കവര്‍ച്ച. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തൃശൂര്‍ വെള്ളറക്കാട്, പന്നിത്തടം പ്രദേശത്തെ സൂപ്പര്‍മാര്‍ക്കറ്റിലും മരുന്നുകടയിലുമാണു കവര്‍ച്ച നടന്നത്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് അരലക്ഷം രൂപ നഷ്ടപ്പെട്ടു. മരുന്നുകടയില്‍ നിന്ന് പതിനായിരം രൂപയും മോഷണം പോയി. ഭക്ഷ്യവസ്തുക്കളും തട്ടിയെടുത്തു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിക്കും നാലു മണിക്കും മധ്യേയായിരുന്നു കവര്‍ച്ച. പിപിഇ കിറ്റ് ധരിച്ചാണു മോഷ്ടാവ് അകത്തുക്കയറിയത്. സഹായിയാകട്ടെ റോഡില്‍ മാറിനില്‍ക്കുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞു. കൈകളില്‍ ഗ്ലൗസും ധരിച്ചിട്ടുണ്ട്. കടകളിലെ സിസിടിവി ക്യാമറയിലാണ് കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
രാത്രികാലങ്ങളില്‍ പിപിഇ കിറ്റ് ധരിച്ചു ബൈക്കില്‍ പോകുന്നതു കണ്ടാലും പൊലീസ് സംശയിക്കാന്‍ സാധ്യതയില്ലെന്ന് കള്ളന്മാര് കണക്കുകൂട്ടി. പിപിഇ കിറ്റ് ധരിച്ച ആളെ കാണുമ്പോള്‍തന്നെ കോവിഡ് കേസാണെന്ന ധാരണയില്‍ പൊലീസ് കടത്തിവിടും. ഈ സാഹചര്യം മുതലെടുത്താണ് കള്ളന്മാര് പിപിഇ കിറ്റ് ധരിച്ച് മോഷണത്തിന് ഇറങ്ങുന്നത്. എരുമപ്പെട്ടി പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക