ദേവികുളം: സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാർത്തകൾ തള്ളി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും രാജേന്ദ്രൻ പഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളത്തെ സിപിഎം സ്ഥാനാർത്ഥി എ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണം നടക്കുകയാണ്.
അടിമാലി-, മൂന്നാർ ഏരിയ കമ്മിറ്റികളിലെ ഭൂരിഭാഗം അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചിരുന്നു. ഇതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട രാജേന്ദ്രൻ സിപിഐയിലേക്ക് പോകുന്നെന്നായിരുന്നു വാർത്തകൾ.
മൂന്നാറിലെ സിപിഐയുടെ ചില നേതാക്കൾ രാജേന്ദ്രനുമായി പലവട്ടം ചർച്ച നടത്തിയെന്നും വാർത്ത വന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് രാജേന്ദ്രൻ. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരെട്ടെയുന്നും പാർട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് സിപിഎമ്മിൽ തന്നെ തുടരുമെന്നും രാജേന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക