പുല്‍പ്പള്ളി: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച രണ്ട് പേര് പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആര് രാജേഷ്, കൊല്ലം സ്വദേശി പി. പ്രവീണ്‍ എന്നിവരെയാണ് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസില്‍ രണ്ടു പേര് കൂടി പിടിയിലാകാനുണ്ട്. ആധാര്‍ കാര്‍ഡിലെ വിലാസത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. തിരുവനന്തപുരത്തേയും കൊല്ലത്തേയും വീട്ടില്‍ നിന്നാണ് എ.ആര് രാജേഷ്, പി. പ്രവീണ്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട് പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. സംഘത്തിലെ പ്രധാനികളായ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ചത്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് പ്രതികള്‍ കബളിപ്പിച്ചതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസിനെ അറിയിച്ചത്. ഇവര്‍ എന്തിനാണ് വനമേഖലയില്‍ എത്തിയതെന്ന് കണ്ടത്തേണ്ടതുണ്ട്. മറ്റ് രണ്ട് പ്രതികള്‍ക്കായി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക