തിരുവനന്തപുരം ആറ്റിങ്ങലില്‍ ഇല്ലാത്ത മോഷണത്തിന്റെ പേരില്‍ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യവിചാരണനടത്തിയതില് പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് അമിതാവേശമെന്നാണ് റിപ്പോര്‍ട്ട്. ഫോൺ മോഷണത്തിന്റെ പേരില്‍ പൊലീസ് പീഡിപ്പിച്ച ജയചന്ദ്രന് നേരത്തെ കളഞ്ഞു കിട്ടിയ ഫോണ്‍ തിരിച്ചു നല്കിയ ആളെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
പിങ്ക് പൊലീസിന്റെ നടപടി വിവാദമായതോടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. പിങ്ക്പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട് നല്‍കിയത്. കേസില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിലും അന്വേഷണം ആരംഭിച്ചു. ഇന്നലെ പൊലീസ് വീട്ടിലെത്തി അഛന്റേയും മകളുടേയും മൊഴിയെെടുത്തു. ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കാനാണ് റൂറല്‍ എസ്.പിയുടേയും നിര്‍ദേശം. ഡിജിപിക്കും അച്ഛനും മകളും പരാതി നല്‍കിയിരുന്നു. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലവാകാശ കമ്മിഷനും കേസെടുത്തിരുന്നു.
ഫോണ്‍ മോഷണത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട തോന്നയ്ക്കല്‍ സ്വദേശി നേരത്തെ കളഞ്ഞു കിട്ടിയ വിലകൂടിയ ഫോണ്‍ തിരികെ നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ ഫോണ്‍ ഉടമസ്ഥന് 1000 രൂപ ജയചന്ദ്രനു പാരിതോഷികവും നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരി മകളേയും പൊലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണ നടത്തിയത്. പിന്നീട് പൊലീസ് വാഹനത്തിനുള്ളിലെ ബാഗില്‍ നിന്നുതന്നെ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക