ഗ്രൂപ്പുകളെ അപ്രസക്തമാക്കി മുന്നോട്ട് പോകാമെന്ന കെപിസിസി നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഡിസിസി അധ്യക്ഷ പട്ടികയിലെ ഹൈക്കമാൻഡ് വെട്ടൽ. മുതിർന്ന നേതാക്കളുടെ അതൃപ്തി കണക്കിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനവും അവസാന നിമിഷം നിർണായകമായി. ആലപ്പുഴയിൽ കെ പി ശ്രീകുമാറിനെ വെട്ടി രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥൻ ബാബു പ്രസാദിനെ ഉൾപ്പെടുത്തിയത് കെ സി വേണുഗോപാലിനും തിരിച്ചടിയാണ്.
ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ഉറച്ച നിലപടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ പട്ടിക തയ്യാറാക്കിയിരുന്നത്. എന്നാൽ പട്ടികയിലെ പേരുകൾ പുറത്തു വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പൂർണമായും അവഗണിക്കപ്പെട്ട രമേശ് ചെന്നിത്തല അതൃപ്തി രാഹുൽ ഗാന്ധിയെ നേരിട്ടറിയിച്ചു. പട്ടികയിലുള്ള ശക്തമായ എതിർപ്പ് ഉമ്മൻ ചാണ്ടിയും ഹൈക്കമാൻഡിനെ ധരിപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തിന് കൈമാറിയ പട്ടികയിൽ തിരുത്തൽ വരുത്താൻ കാരണമിതാണ്. അങ്ങനെ ആലപ്പുഴയിൽ കെ സി വേണുഗോപാലിന്റെ പിന്തുണയുള്ള കെ. പി ശ്രീകുമാർ പുറത്തായി. കോട്ടയത്ത് ഫിൽസൻ മാത്യൂസിന് പകരം നാട്ടകം സുരേഷിന് വഴി തുറന്നത് ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ധമാണെന്നാണ് സൂചന കോട്ടയത്ത് മാറ്റം വന്നപ്പോൾ സമുദായിക സമവാക്യം കണക്കിലെടുത്തതാണ് ഇടുക്കിയിൽ സിപി മാത്യുവിന് അനുകൂലമായത്.
പട്ടികയിൽ വലിയ തിരുത്തൽ വരുത്തിയിട്ടില്ലെന്ന് കെപിസിസി നേതൃത്വത്തിന് അവകാശപ്പെടാമെങ്കിലും ഈ മാറ്റങ്ങൾ പോലും മുതിർന്ന നേതാക്കളുടെ വിജയമായാണ് കണക്കാക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക