പയ്യന്നൂർ: സുനിഷയുടെ മരണത്തിനു കാരണം ഗാർഹിക പീഡനമാണെന്ന രീതിയിലുള്ള ശബ്ദസന്ദേശങ്ങൾ പുറത്ത്. സുനിഷയും ഭർത്താവും ഭർതൃമാതാവും തമ്മിൽ തർക്കിക്കുന്നതെന്ന രീതിയിലുള്ള വോയ്സ് ക്ലിപ്പും തന്നെ രക്ഷിക്കണമെന്നു സുനിഷ സഹോദരനോടു ഫോണിൽ പറയുന്നുവെന്ന രീതിയിലുള്ള വോയ്സ് ക്ലിപ്പും ആണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘നീയെല്ലാം റെക്കോർഡ് ആക്കിക്കൊള്ളൂ’ എന്നും ‘എവിടെ വേണമെങ്കിലും പോയി പറഞ്ഞോളൂ’ എന്നും ഭർത്താവ് വിജീഷ് പറയുന്നതു ക്ലിപ്പിലുണ്ട്.
‘നീ തല്ലിയതും ഞാൻ റെക്കോർഡാക്കു’മെന്നും ‘നിന്റമ്മ മുടിക്കു പിടിച്ച് കുത്തിയതും പറയുമെന്നു’ സുനിഷ പറയുന്നതും ‘നീ എവിടെ വേണമെങ്കിലും പോയി പറഞ്ഞോ’ എന്നു വിജീഷിന്റെ അമ്മ പറയുന്നതും വോയ്സ് ക്ലിപ്പിൽ ഉണ്ട്.
‘ഏട്ടാ ഞാൻ എട്ടൻ പറയുന്നതെല്ലാം കേൾക്കാൻ തയാറാണെന്നും എന്നെ കൂട്ടാൻ വരണമെന്നും’ സഹോദരനോടുള്ള ഫോൺ സംഭാഷണത്തിൽ സുനിഷ പറയുന്നു.
‘ഞാൻ വീട്ടിലേക്കു വരാൻ തയാറാണെന്നും എന്നെ കൂട്ടാൻ വന്നാൽ ഒപ്പം വരാമെന്നും ഇവനും ഇവന്റെ അമ്മയും എന്തെങ്കിലും ചെയ്തോട്ടെ’ എന്നും സുനിഷ പറയുന്നതും ഇതേ ക്ലിപ്പിലുണ്ട്. എന്നാൽ ഇത്തരം പരാതി 6ന് നടന്ന ചർച്ചയിൽ സുനിഷയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നാണ് ഇൻസ്പെക്ടർ മഹേഷ് കെ.നായർ പറയുന്നത്.
‘സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ, പ്രചരിപ്പിച്ചവർക്കു ലഭിച്ചതെങ്ങനെയെന്നും അന്വേഷിക്കും. ഈ ഓഡിയോ ക്ലിപ്പുകൾ ബന്ധുക്കൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കിയിട്ടില്ല.’ ഇൻസ്പെക്ടർ പറഞ്ഞു. അതേസമയം, തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണു സുനിഷയുടെ മാതാവ് വനജ കരഞ്ഞു കൊണ്ട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക