റാന്നി: മന്ദമരുതി തെക്കേച്ചരുവിൽ മുകേഷ്കുമാറിന്റെ (35) മരണത്തിനു പിന്നിലെ ദുരൂഹതയെപ്പറ്റി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എൻ.മധു റാന്നി ഡിവൈഎസ്പിക്ക് പരാതി നൽകി.
കഴിഞ്ഞ മാസം 25ന് രാത്രിയിൽ ഇടമുറി ആന്റണിപ്പടിയിൽ റോഡരികിൽ രക്തം വാർന്ന നിലയിൽ കാണപ്പെട്ട മുകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.
പരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണിൽ വിളിച്ച് ഒരു നമ്പരും പേരും പറഞ്ഞിട്ടുള്ളതായി പരാതിയിൽ പറയുന്നു. മുകേഷിന്റെ ശരീരത്തിൽ കാണപ്പെട്ട പരുക്കുകൾ വാഹനാപകടത്തിൽ സംഭവിച്ചതല്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.
മറ്റേതോ സ്ഥലത്ത് മുകേഷിനെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ പരുക്കേറ്റതാകാമെന്നും പ്രാണരക്ഷാർഥം സ്കൂട്ടർ ഓടിച്ചു പോയപ്പോൾ ആന്റണിപ്പടിയിൽ അവശനായി വീണതാകാമെന്നും പിതാവ് സംശയിക്കുന്നു.
ആന്റണിപ്പടിയിൽ മുകേഷിന്റെ സ്കൂട്ടർ സ്റ്റാർട്ടാക്കിയ നിലയിലും ലൈറ്റ് കത്തിച്ച നിലയിലുമാണ് കണ്ടത്. സ്കൂട്ടറിന് ചെറിയ പോറൽ പോലും ഏറ്റിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക