എറണാകുളം: ഇന്നലെയാണ് നാടിനെ നടുക്കി അങ്കമാലിയിൽ പിഞ്ചുമക്കളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നുള്ള മാനസിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
മൂന്നും ഏഴും വയസ്സുള്ള രണ്ട് മക്കളുമായി അമ്മ അഞ്ജുവാണ് ആത്മഹത്യ ചെയ്തത്. ഒന്നരമാസം മുൻപ് ഭർത്താവ് മരിച്ചതോടെ നിരാശയിലായിരുന്നു അഞ്ജുവെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു.
പെട്ടന്നുള്ള ഭർത്താവിന്റെ മരണത്തിന്റെ ഇരുപത്തെട്ടാം ദിവസമാണ് പിഞ്ചുമക്കളെയും കൂട്ടി അങ്കമാലി തുറവൂർ സ്വദേശിയായ അഞ്ജു ആത്മഹത്യ ചെയ്തത്. മുറി അടച്ചിട്ട അഞ്ജു അടുക്കളുണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും ഏഴും,മൂന്നും വയസ്സുള്ള മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഭർത്താവ് അനൂപിന്റെ ഏക വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ലോക്ഡൗൺ കാലത്ത് ജോലി ഇല്ലാതായതോടെ കുടുംബം സാന്പത്തിക പ്രശ്നത്തിലായിരുന്നു.
ഒപ്പം അപ്രതീക്ഷിതമായുള്ള ഭർത്താവിന്റെ വേർപാട് വന്നതോടെ മക്കളെ നോക്കാനാകില്ലെന്ന ഭയവും അഞ്ജുവിനുണ്ടായിരുന്നു. തനിയ്ക്ക് മറ്റ് ജോലികളൊന്നും അറിയില്ലെന്ന് പറഞ്ഞിരുന്നതായും നാട്ടുകാർ പറയുന്നു.
ഒന്നരമാസം മുൻപാണ് അഞ്ജുവിന്റെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഡ്രൈവറായിരുന്ന അനൂപിന് 34 വയസ്സായിരുന്നു പ്രായം .
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക