ബ്രസീലിയ: പ്രസവിച്ചാൽ ജീവൻ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ, 29കാരിയുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ അമ്മ തയ്യാറായി .
അങ്ങനെ ഐവിഎഫ് ചികിത്സയിലൂടെ മകളുടെ കുഞ്ഞിനെ ഗർഭം ധരിച്ച 53കാരിയായ അധ്യാപിക ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് പ്രസവിച്ചത്. തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്ത കാറ്റാറിനയിലെ ഫ്ലോറിയാനോ പൊളിസിലാണ് അത്യപൂർവ്വ ഗർഭധാരണവും പ്രസവവും നടന്നത്.
ഗുരുതരമായ ശ്വാസകോശ രോഗമുള്ള 29കാരിയ്ക്കു വേണ്ടിയാണ് മാതാവ് പേരക്കുട്ടിയെ ഗർഭം ധരിക്കാൻ തയ്യാറായത്. ഗർഭിണിയായാൽ ജീവൻ അപകടത്തിലാകുമെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ഐ വി എഫ് ചികിത്സയ്ക്ക് യുവതി തയ്യാറായത്.
2014ലാണ് യുവതിയുടെ ശ്വാസകോശ രോഗം ഡോക്ടർമാർ കണ്ടെത്തിയത്. വേഗത്തിൽ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്.
എന്നാൽ അപ്പോഴും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞ് എന്ന ആഗ്രഹം റോസിക്ലിയയും ഭർത്താവും ഉപേക്ഷിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് ഐവിഎഫ് ചികിത്സയിലൂടെ മറ്റൊരാളുടെ ഗർഭപാത്രം ഉപയോഗിച്ച് ചികിത്സ നടത്താൻ ഡോക്ടർമാർ നിർദേശിച്ചത്.
ഈ വിവരം അറിഞ്ഞ യുവതിയുടെ മാതാവ് മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാൻ തയ്യാറായി മുന്നോട്ടു വരികയായിരുന്നു. എന്നാൽ പ്രായകൂടുതൽ കാരണം അത്യന്തം അപകട സാധ്യതയുള്ളതിനാൽ ഡോക്ടർമാർ പിന്തിരിപ്പിക്കാൻ നോക്കി.
എന്നാൽ മകൾക്കു വേണ്ടി ആ അമ്മ തീരുമാനത്തിൽ ഉറച്ച് നിന്നു. അങ്ങനെയാണ് ഐ വി എഫ് ചികിത്സ ആരംഭിച്ചത്.
മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ചികിത്സ ആരംഭിച്ചത്. ചെറിയ പിഴവ് പോലും ഗർഭം ധരിക്കുന്നയാളുടെ ജീവൻ അപകടത്തിലാക്കുമായിരുന്നു.
കൂടുതൽ മരുന്നുകൾ കുത്തിവെച്ചാണ് ചികിത്സ നടത്തിയത്. ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഓഗസ്റ്റ് 19നാണ് യുവതിയുടെ അമ്മ പ്രസവിച്ചു. പെൺകുഞ്ഞായിരുന്നു. കുഞ്ഞിന് മരിയ ക്ലാര എന്നാണ് പേരിട്ടത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക