ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ രാജ്യത്തെ സഹായിച്ചത് ജനങ്ങളുമായി പ്രധാനമന്ത്രിക്ക് ഹിന്ദിയിൽ ശരിയായ വിധത്തിൽ സംവദിക്കാൻ സാധിച്ചതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സെപ്റ്റംബർ 14 ഹിന്ദി ഭാഷാ ദിവസമായി ആചരിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രസ്താവന.ഹിന്ദി ഭാഷ ഇന്ത്യയുടെ സാംസ്കാരിക ബോധത്തിന്റെയും ദേശീയ ഐക്യത്തിന്റെയും അടിത്തറയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ മറ്റു രാജ്യങ്ങളേക്കാൾ മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും ജനങ്ങളും ഒരുമിച്ചുനിന്ന് പോരാടിയതാണ് കോവിഡിനെ തോൽപിക്കാൻ സഹായിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 35 തവണ രാജ്യത്തെ ജനങ്ങളോടും സംസ്ഥാനങ്ങളോടും ഹിന്ദിയിൽ സംസാരിച്ചതാണ് ഈ നേട്ടത്തിന് ഇടയാക്കിയത്. അത് കോവിഡിനെ ചെറുക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു, അമിത് ഷാ പറഞ്ഞു.
ഇന്ത്യയിൽ എണ്ണമറ്റ ഭാഷകളുണ്ട്, ഓരോന്നിനും സമ്പന്നമായ സംസാരഭാഷയും സാഹിത്യ പാരമ്പര്യവുമുണ്ട്. സ്വയം പര്യാപ്ത ഭാരതം എന്നാൽ സ്വന്തം ഭാഷയിലും രാജ്യം പര്യാപ്തമാവുകയെന്നാണെന്നും അമിത് ഷാ സൂചിപ്പിച്ചു. ഔദ്യോഗിക ഭാഷയായ ഹിന്ദി മാതൃഭാഷയ്ക്കൊപ്പം ഉപയോഗിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് താൻ ആവശ്യപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി അന്താരാഷ്ട്ര വേദികളിൽ പോലും ഹിന്ദിയിൽ സംസാരിക്കുന്നു. അപ്പോൾ നാം എന്തിനാണ് ഹിന്ദി ഉപയോഗിക്കാൻ മടിക്കുന്നത്. ഹിന്ദി സംസാരിക്കുന്നത് ആശങ്കയായിരുന്ന ദിവസങ്ങൾ കഴിഞ്ഞു. എല്ലാ ഇന്ത്യൻ ഭാഷകളോടുമൊപ്പം ഹിന്ദിയുടെയും വികസനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക