തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്കുന്ന നടപടികള്‍ തല്ക്കാലം നിര്‍ത്തിവെക്കാന്‍ കോടതിയില്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അനുപമ. ഇന്ന് സമരം കഴിഞ്ഞ് വഞ്ചിയൂര്‍ കോടതിയിലേക്ക് പോകാനിരുന്നതാണെന്നും കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന് കുറച്ചുകൂടി വിശ്വാസവും സന്തോഷവും തോന്നുന്നെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
ദത്ത് നല്കുന്ന നടപടി ക്രമങ്ങള്‍ നിര്‍ത്തി വെക്കാന്‍ ശിശുക്ഷേമ സമിതിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അനുപമയുടെ പരാതി സര്‍ക്കാര്‍ വഞ്ചിയൂര്‍ കോടതിയെ അറിയിക്കും. ഇതിനായി സര്‍ക്കാര്‍ പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതേസമയം, സി.ഡബ്ല്യു.സിക്ക് എതിരെ നടപടി വേണമെന്നും സമരം തുടരുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും അനുപമ പറഞ്ഞു.
കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള പരാതിയിലെ അന്വേഷണത്തില്‍ പൊലീസിന്റെയടക്കം വീഴ്ച തുടരുന്നുവെന്നും ഹൈകോടതിയെ സമീപിക്കുമെന്നും അനുപമയും ഭര്‍ത്താവും നേരത്തെ വ്യക്തമാക്കിയിരുന്നു. ശിശുക്ഷേമ സമിതിയില്‍ നിന്ന് പൂര്‍ണ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ദത്തിന്റെ വിശദാംശങ്ങള്‍ തേടി അഡോപ്ഷന്‍ റിസോഴ്സ് ഏജന്‍സിക്ക് പൊലീസ് കത്ത് നല്കി. കുട്ടിയെ കൈമാറിയതായി പറയുന്ന 2020 ഒക്ടോബര്‍ മാസത്തെ വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് കത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക