തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പ് തല അന്വേഷണം ഊർജിതമാക്കിയതോടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി.
പൂജപ്പുരയിലുള്ള വനിതാ ശിശുവികസന ഡയറക്ടറുടെ ഓഫീസിലെത്തിയ ഷിജു ഖാന്റെ മൊഴി രേഖപ്പെടുത്തി.
വ്യാജ രേഖകളുണ്ടാക്കി താൻ പോലും അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ മനപ്പൂർവ്വം വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം.
ഇതിൽ ഷിജുഖാനെതിരെയും ആരോപണം ഉയർന്നിരുന്നു. അനുപമയുടെ അച്ഛന്റെ ആവശ്യപ്രകാരം ഷിജുഖാൻ ഇടപെട്ടാണ് ദത്ത് നടപടി വേഗത്തിലാക്കിയതെന്നാണ് ആരോപണം.
എല്ലാം നിയമപരമായാണ് ചെയ്തതെന്ന് ഷിജുഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഇപ്പോൾ ഒന്നു പറയാനില്ലെന്നും ഷിജു ഖാൻ പ്രതികരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക